പാലക്കാട്: 2020 ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടും നിലവിൽ ജില്ലയിൽ ഇവയുടെ ഉപയോഗത്തിന് കുറവൊന്നുമില്ല. കൊവിഡ് വ്യാപനത്തെ തുടർന്ന് സ്ഥാപനങ്ങളിൽ നടത്തുന്ന പരിശോധന മന്ദഗതിയിലായതോടെ ഉപയോഗത്തിന്റെ തോത് വർദ്ധിച്ചിരിക്കുകയാണ്. പച്ചക്കറി മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ മാർക്കറ്റുകൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിലാണ് പ്ലാസ്റ്റിക് ക്യാരിബാഗുകൾ കൂടുതലായി ഉപയോഗിക്കുന്നത്.
നിരോധനം ഏർപ്പെടുത്തിയ തുടക്കത്തിൽ അധികൃതരുടെ പരിശോധന കർശനമായതിനാൽ ഉത്പന്നങ്ങൾ മാർക്കറ്റുകളിൽ നിന്ന് പതിയെ കുറഞ്ഞുവന്നിരുന്നു. ഇതോടെ പൊതുജനങ്ങളും തുണിസഞ്ചി ഉപയോഗിച്ചു തുടങ്ങി. എന്നാൽ കൊവിഡിനുശേഷം പരിശോധന ഇല്ലാതായതോടെ വീണ്ടും ഇവയുടെ ഉപയോഗം വ്യാപകമായി.
കൊവിഡ് മൂലം പരിശോധന നടത്തേണ്ട ആരോഗ്യ പ്രവർത്തകരെല്ലാം കൊവിഡ് പ്രതിരോധത്തിലാകുകയും ചികിത്സാ കേന്ദ്രങ്ങളിൽ മാലിന്യം കൈകാര്യം ചെയ്യാനും മറ്റും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കേണ്ടി വരികയും ചെയ്തതോടെ നിരോധനം പാളി. പ്ലാസ്റ്റിക്കിനെതിരെ കർശനമായ നിയമം നിലവിലുണ്ടെങ്കിലും അത് നടപ്പിലാക്കാൻ ആരോഗ്യവകുപ്പും അധികൃതരും ശക്തമായ നടപടികൾ സ്വീകരിക്കാത്തതിനാലാണ് ഇത്തരം പ്ലാസ്റ്റിക്കിനെ തടയാൻ കഴിയാത്തത്.
ബദൽ ഉത്പന്നങ്ങളുടെ പ്രവർത്തനവും താളം തെറ്റി
പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കു പകരം ഉപയോഗിക്കാവുന്ന തുണി, കടലാസ് ബാഗുകൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, മറ്റ് സന്ന സംഘടനകൾ എന്നിവയുടെ പ്രവർത്തനവും കൊവിഡ് മൂലം താളംതെറ്റി. തുടക്കത്തിൽ സുലഭമായി ലഭിച്ചിരുന്നത് ഇപ്പോൾ ചുരിയ തോതിലാണ് കടകളിലേക്കും മറ്റും വിതണം ചെയ്യുന്നത്.
ജൈവ വസ്തുക്കളിൽ നിന്ന് നിർമ്മിക്കുന്ന ബയോബാഗുകൾ ഉപയോഗിക്കാമെങ്കിലും ആവശ്യത്തിനനുസരിച്ച് ഇവ നിർമിക്കാനുള്ള അസംസ്‌കൃത വസ്തുക്കൾ ലഭ്യമല്ലാത്ത അവസ്ഥയാണ്. കൂടാതെ പ്ലാസ്റ്റിക്കിന് ബദൽമാർഗ്ഗത്തിനായി ആരംഭിച്ച ചിലസ്ഥാപനങ്ങൾ കൊവിഡ് കാലത്ത് പൂട്ടിയതും തിരിച്ചടിയായി. പ്ലാസ്റ്റിക്കിനു പകരമെത്തിച്ച നോൺ വൂവൺ ക്യാരിബാഗുകൾ കാഴ്ചയിൽ തുണിയെന്നു തോന്നുമെങ്കിലും മണ്ണിൽ ലയിക്കാത്ത ഇവ അപകടകാരിയാണ്.
1.ആരോഗ്യപ്രവർത്തകർ
2.പഞ്ചായത്ത് സെക്രട്ടറിമാർ
3.നഗരസഭ സെക്രട്ടറിമാർ
4.പൊലീസ്
5.മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ
.ആദ്യം നിയമം ലംഘിച്ചാൽ- 10000 രൂപ
.തുടർന്നും ആവർത്തിച്ചാൽ- 25000 രൂപ
.മൂന്നാമതും തുടർന്നാൽ- 50000 രൂപ
.പിന്നീട് സ്ഥാപനത്തിന് നിരോധനം
പരിശോധന ശക്തമാക്കണം
കൊവിഡ് മൂലം മന്ദഗതിയിലായ പരിശോധന ശക്തമാക്കിയാലേ നിലവിൽ വ്യാപകമായിരിക്കുന്ന പ്ലാസ്റ്റിക് കവറുകൾ പൂർണ്ണമായി തുടച്ചുനീക്കാൻ കഴിയൂ. അതിനുവേണ്ട നടപടികൾ ഉടൻ ജില്ലാ ഭരണകൂടം സ്വീകരിക്കണം. ചില ഹോട്ടലുകൾ ചൂടുള്ള കറികൾ പ്ലാസ്റ്റിക് കവറുകളിലാക്കി പാർസൽ ചെയ്യുന്നത് വൻ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.
- വൈ. കല്ല്യാണകൃഷ്ണൻ, ഹരിത കേരള മിഷൻ, ജില്ലാ കോ- ഓർഡിനേറ്റർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |