ഒറ്റപ്പാലം: മനിശ്ശീരിയിലെ സപ്ലൈകോ ഗോഡൗണിന് മുന്നിൽ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ലോറി തൊഴിലാളികൾ നടത്തിവന്ന ധർണാ സമരത്തിൽ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഇന്നലെ രാവിലെ മുതലാണ് ലോറികൾ ഗോഡൗണിന് മുന്നിൽ നിറുത്തിയിട്ട് തൊഴിലാളികൾ സമരം തുടങ്ങിയത്. റേഷൻ കടകളിലേക്കുള്ള ഭക്ഷ്യധാന്യ വിതരണത്തിൽ കരാറുകാരൻ ലോറി തൊഴിലാളികളെ അവഗണിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.
ഇതോടെ റേഷൻ കടകളിലേക്കുള്ള ഭക്ഷ്യധാന്യ വിതരണവും തടസപ്പെട്ടു. ഒറ്റപ്പാലം സബ് കളക്ടർ ശിഖ സുരേന്ദ്രൻ ഇടപെട്ട് ചർച്ച നടത്തിയെങ്കിലും കരാറുകാരനും ലോറി തൊഴിലാളികളും ഒത്തുതീർപ്പിലെത്തിയില്ല. സമരം തുടർന്നതോടെ ഒറ്റപ്പാലം സി.ഐ. വി. ബാബുരാജിന്റെ നേതൃത്വത്തിൽ പൊലീസെത്തി. എന്നാൽ സ്ത്രീകൾ അടക്കം നൂറിലേറെ വരുന്ന സമരക്കാർ പ്രതിഷേധ സമരം ശക്തമാക്കിയതോടെ ഷൊർണൂർ, പട്ടാമ്പി പൊലീസും സ്ഥലത്ത് എത്തി.
സമരം അവസാനിപ്പിക്കണമെന്ന പൊലീസിന്റെ ആവശ്യം സമരക്കാർ അംഗീകരിച്ചില്ല. തൊഴിൽ പുന:സ്ഥാപിച്ച് കിട്ടുന്നത് വരെ സമരം തുടരുമെന്ന് സി.പി.ഐ നേതാക്കൾ പ്രഖ്യാപിച്ചു. തുടർന്നാണ് നേതാക്കളായ ഒ.കെ. സെയ്തലവി, ആർ. അഭിലാഷ്, ആർ. രാഹുൽ തുടങ്ങിയവരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കിയത്. സമരം തുടരുമെന്നും ലോറി തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കും വരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ആർ. അഭിലാഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |