പാലക്കാട്: ചിരട്ടയിൽ വിരിഞ്ഞ ശില്പ സൗകുമാര്യത്തിന്റെ അപൂർവ ദൃശ്യവിരുന്നാണ് അകത്തേത്തറ ചേപ്പിലമൊഴിയിൽ 'കൃഷ്ണകൃപ' വീട്. മൂന്നരയടി ഉയരത്തിൽ ചിരട്ടയിൽ തീർത്ത കുത്തുവിളക്ക്, നിലവിളക്ക്, താജ്മഹൽ, ടൈറ്റാനിക്ക് കപ്പൽ, വിമാനം, വീണ, കെ.എസ്.ആർ.ടി.സി ബസ്, തിരുവനന്തപുരം - ന്യൂഡൽഹി കേരള എക്സ്‌പ്രസ് എന്നിങ്ങനെ വീട്ടിനകം മുഴുവൻ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ മോഹനന്റെ കരവിരുതാണ്.
സതേൺ റെയിൽവേ പാലക്കാട് ഡിവിഷനിൽ ട്രാക്ക് മെയിന്റെയ്‌നറായി 39 വർഷത്തെ സർവീസിന് ശേഷം 2014ൽ വിരമിച്ച മോഹനൻ മൂന്നുവർഷമായി ചിരട്ടയിൽ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നു. അറുപതിലേറെ കലാരൂപങ്ങളുണ്ട് അകത്തേത്തറയിലെ വീട്ടിൽ. അടുക്കളയിൽ ഉപയോഗിക്കുന്ന സ്പൂണായിരുന്നു ആദ്യസൃഷ്ടി. പിന്നീട് താമരയും മറ്റ് പൂവുകളും തയ്യാറാക്കി. ഇത് കരകൗശല രംഗത്തേക്ക് തിരിയാൻ ആത്മവിശ്വാസം നൽകി. ശേഷം താജ്മഹൽ ഉണ്ടാക്കി. പിന്നീട് എൻജിനും രണ്ട് ബോഗികളുമുള്ള ട്രെയിൻ, വിളക്ക്, ഹെലികോപ്റ്റർ, വിമാനം, കാളവണ്ടി ഫ്ലവർവെയ്സ്, വീണ, ഗിത്താർ, പൂക്കൾ, ചെറുതും വലുതുമായ നിറപറകൾ എന്നിവ ചിരട്ടയിൽ വിരിയിച്ചു. ഒന്നരയടി ഉയരമുള്ള റാന്തലാണ് മോഹനന്റെ ഒടുവിലെത്തെ സൃഷ്ടി. കൽപ്പാത്തി രഥത്തിന്റെ മാതൃക ചിരട്ടയിൽ തീർക്കണമെന്നതാണ് ആഗ്രഹം.
68 ചിരട്ടകൾ ഉപയോഗിച്ച് 20 ദിവസം കൊണ്ടാണ് താജ്മഹൽ പൂർത്തിയാക്കിയത്. കുത്തുവിളക്കിന് 80ഓളം ചിരട്ടകൾ വേണ്ടിവന്നു. ടൈറ്റാനിക് കപ്പൽ, ബോട്ട് എന്നിവയും പൂർത്തിയാക്കാൻ ദിവസങ്ങളെടുത്തു. കരകൗശല വിദ്യ സ്വയം ആർജിച്ചെടുത്തതാണ്. ഗുരുവായി ആരുമില്ല. ബ്ലെയ്ഡും, സാൻഡ് പേപ്പറുമാണ് പണിയായുധങ്ങൾ. പല ചിരട്ടകൾ ചേർത്തുവച്ചും മുറിച്ചെടുത്ത ചിരട്ടകളുടെ വളവുകൾ നികത്തിയുമാണ് മോഹനൻ വിസ്മയം തീർക്കുന്നത്.
ബാല്യത്തിലെ മനസിൽ നിറഞ്ഞ കലാചിന്തയാണ് പാഴ്‌വസ്തുക്കളിൽ കരകൗശല വസ്തുക്കൾ തീർക്കാൻ പ്രേരണയായത്. ഭാര്യ സ്യമന്തക മണിയുടെയും മകൾ മിനിയുടെയും സഹായവും കരുത്തായി. ആവശ്യക്കാർ വർദ്ധിച്ചതോടെ ഇതൊരു തൊഴിലായി വികസിപ്പിക്കണമെന്ന ചിന്തയാണുള്ളത്.
- മോഹനൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |