പാലക്കാട്: റംസാൻ, വിഷു, ഈസ്റ്റർ എന്നിവയോടനുബന്ധിച്ച് വിലക്കയറ്റം തടയാൻ ജില്ലയിൽ കർശന പരിശോധന ആരംഭിച്ചു. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പൊതുവിതരണം ഉപഭോക്തൃ വകുപ്പ്, ലീഗൽ മെട്രോളജി വകുപ്പ്, ഭക്ഷ്യസുരക്ഷ വകുപ്പ് എന്നിവർ സംയുക്തമായി സ്‌ക്വാഡ് രൂപീകരിച്ചാണ് ജില്ലയിൽ പരിശോധന തുടങ്ങിയിരിക്കുന്നത്. പൊതുവിപണിയിൽ ഉണ്ടാകുന്ന അവശ്യവസ്തുക്കളുടെ വിലക്കയറ്റം, ഹോട്ടലുകളിൽ ഭക്ഷണ പദാർത്ഥങ്ങളുടെ ഗുണനിലവാരം, വില എന്നിവ പരിശോധിക്കുകയാണ് പരിശോധനയുടെ ലക്ഷ്യം.
ആദ്യദിനം പാലക്കാട് നഗരത്തിലെ 13 ഹോട്ടലുകൾ പരിശോധന നടത്തി. കാര്യമായ തോതിലുള്ള വില വർദ്ധനവ് ശ്രദ്ധയിൽപ്പെട്ടില്ലെങ്കിലും ചില ഇനങ്ങളുടെ കാര്യത്തിൽ ഹോട്ടലുകാർ വില കൂട്ടുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നിലവിൽ ഹോട്ടൽ ഉടമകൾക്ക് താക്കീത് നൽകിയിട്ടുണ്ട്. കൂടാതെ എല്ലാ ഹോട്ടലുകളോടും മെനു കാർഡോ, വിലവിവര പട്ടികയോ നിർബന്ധമായും പ്രദർശിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഉത്സവകാലമായതിനാൽ അമിത വില ഈടാക്കുക, പഴകിയ ഭക്ഷണം വിതരണം ചെയ്യുക എന്നീ പരാതികൾ വ്യാപകമാകാറുണ്ട്. ഇത് തുടക്കത്തിൽതന്നെ കണ്ടെത്താനും ഒഴിവാക്കാനുമാണ് പരിശോധന. കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നുവെന്ന പരാധിയിൽ ലീഗൽമെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ 'ജാഗ്രത ഡ്രൈവ് ' എന്ന പേരിലും ഇന്ധനവില കൂടിയതോടെ ഇന്ധനങ്ങളുടെ അളവിൽ വ്യത്യാസം ഉണ്ടോയെന്ന് പരിശോധിക്കാൻ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് 'ക്ഷമത ഡ്രൈവ്' എന്ന പേരിലും പ്രത്യേക പരിശോധനകൾ ജില്ലയിൽ നടക്കുന്നുണ്ട്.
പൊതുവിപണിയിൽ അവശ്യവസ്തുക്കൾക്ക് സർക്കാർ നിശ്ചയിച്ച പ്രകാരമുള്ള വിലയേ ഈടാക്കാൻ പറ്റുകയുള്ളൂ. അല്ലാത്തപക്ഷം സ്ഥാപനത്തിനെതിരെ കർശന നടപടി സ്വീകരിക്കും.
ജില്ലാ സപ്ലൈ ഓഫീസർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |