പാലക്കാട്: നെല്ലറയുടെ നാട് എന്ന പേര് ജില്ലയ്ക്ക് നഷ്ടമായി കൊണ്ടിരിക്കുന്നു. ജില്ലയിൽ ഭൂരിഭാഗംപേരും നെൽകൃഷിചെയ്യുന്നവരാണ്. എന്നാൽ 48 വർഷത്തിനിടെ പാലക്കാട് നഗരത്തിൽ കൃഷിഭൂമിയുടെ അളവ് പകുതിയായി കുറഞ്ഞുവരുന്നതായാണ് നഗരവികസനം ലക്ഷ്യമിട്ട് ജില്ലാ ടൗൺ പ്ലാനിംഗ് വിഭാഗം തയ്യാറാക്കിയ അമൃത് മാസ്റ്റർ പ്ലാനിലെ കണ്ടെത്തൽ. നഗരത്തിൽ വീടുകളും കെട്ടിടങ്ങളും ക്രമാതീതമായി കൂടുന്നതാണ് കൃഷിഭൂമി കുറയാൻ കാരണം.
ഏറ്റവും ഒടുവിൽ ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്) ഉപയോഗിച്ച് 2019ൽ നടത്തിയ പഠനത്തിൽ 23.69 ശതമാനം ഭൂമി മാത്രമാണ് കൃഷി ആവശ്യങ്ങൾക്കായി വിനിയോഗിച്ചിട്ടുള്ളൂ. നഗരപരിധിയിൽ കുന്നത്തൂർമേട്, ശേഖരീപുരം, കറുകോടി, ഒതുങ്ങോട് തുടങ്ങിയ മേഖലകളിലാണ് കൃഷിഭൂമികൾ കൂടുതലായി കുറഞ്ഞിട്ടുള്ളത്. നഗരത്തിലാകെ 600 ഹെക്ടറോളം കൃഷിഭൂമി ഉണ്ടെങ്കിലും നിലവിൽ 150 ഹെക്ടർ സ്ഥലത്ത് മാത്രമാണ് നെൽകൃഷിയുള്ളത്. 450 ഹെക്ടർ സ്ഥലവും തരിശുഭൂമിയായി കിടക്കുന്നതായാണ് മാസ്റ്റർ പ്ലാനിൽ കണ്ടെത്തിയിട്ടുള്ളത്. 1971ൽ നടത്തിയ പഠനത്തിൽ നഗരത്തിൽ 46.47 ശതമാനം ഭൂമി കാർഷിക മേഖലയ്ക്ക് വിനിയോഗിച്ചതായാണ് കണക്ക്. 1991ൽ നടത്തിയ പഠനത്തിൽ നിർദിഷ്ട ഭൂവിനിയോഗത്തിൽ കാർഷിക മേഖല 42.82 ശതമാനമായി കുറഞ്ഞിരുന്നു.
ഗാർഹിക- വാണിജ്യ ഭൂവിനിയോഗങ്ങൾ വർദ്ധിച്ചു
1971ൽ 26.2 ശതമാനമായിരുന്ന ഗാർഹിക ഭൂവിനിയോഗം 2019ൽ 39.13 ശതമാനമായി വർദ്ധിച്ചു. നഗരത്തിന്റെ എല്ലാ ഇടങ്ങളിലും ഇത്തരത്തിൽ ജനവാസമേഖലകളായി മാറികൊണ്ടിരിക്കുകയാണ്. മൂത്താന്തറ, കൽപാത്തി, വടക്കന്തറ, പുതുപ്പള്ളിത്തെരുവ് തുടങ്ങിയ ഭാഗങ്ങളിലാണ് ജനസാന്ദ്രത കൂടുതൽ. കല്ലേപ്പുള്ളിയിലാണ് ജനസാന്ദ്രത കുറവ്. നഗരപരിധിയിൽ വാണിജ്യത്തിനുള്ള ഭൂവിനിയോഗം 1971ൽ 0.9 ശതമാനം മാത്രമായിരുന്നത് 2019ൽ 4.06 ശതമാനമായി വർദ്ധിച്ചു. ആദ്യകാലങ്ങളിൽ സുൽത്താൻപേട്ട, വലിയങ്ങാടി എന്നീ പ്രദേശങ്ങളിലായിരുന്നു പ്രധാന വാണിജ്യയിടങ്ങൾ. നിലവിൽ സ്റ്റേഡിയം ബൈപാസ് റോഡ്, വിക്ടോറിയ കോളേജ് റോഡ് എന്നിവിടങ്ങളിൽ വാണിജ്യ ഇടങ്ങളായി മാറി.
ഭൂവിനിയോഗം (പഠനകണക്കുകൾ ശതമാനത്തിൽ)
മേഖല- 1971- 1991- 2019
കാർഷികം- 46.47- 42.82- 23.69
ഗാർഹികം- 26.02- 34.36- 39.13
വാണിജ്യം- 0.9- 2.98- 4.06
തരിശ് ഭൂമി- 5.38- 0.00- 5.53
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |