പാലക്കാട്: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 'നവകേരളം പച്ചത്തുരുത്തുകൾ ' സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ജലം, മണ്ണ്, പ്രകൃതി വിഭവങ്ങൾ സംരക്ഷിച്ച് ശാസ്ത്രീയമായി വിനിയോഗിക്കുകയും സുസ്ഥിരമായി പരിപാലിച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങൾ പ്രതിരോധിക്കേണ്ടത് വരും തലമുറയ്ക്കായുള്ള കരുതലാണ്. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ലഭ്യമായ സ്ഥലങ്ങളിൽ സ്വാഭാവിക വനങ്ങളുടെ ചെറുമാതൃകകൾ സൃഷ്ടിക്കുന്നതിനുള്ള ' നവകേരളം പച്ചത്തുരുത്ത് ' കാമ്പെയിൻ ഉദ്ഘാടനം ജൂൺ അഞ്ചിന് നടക്കും. വൃക്ഷത്തൈകൾ നടുക എന്നതിൽ നിന്നും വ്യത്യസ്തമായി ഒരു ചെറുവനം സൃഷ്ടിച്ച് പരിപാലിക്കുന്ന പദ്ധതിയാണ് നവകേരളം പച്ചത്തുരുത്തുകളിലൂടെ ലക്ഷ്യമിടുന്നത്. പച്ചത്തുരുത്തുകളുടെ വിസ്തൃതി 5 സെന്റ് മുതൽ എത്രവരെയുമാകാം.
ജൂൺ അഞ്ചിന് ജില്ലയിൽ 136 നവകേരളം പച്ചത്തുരുത്തുകൾ ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അറിയിച്ചു. ഇതിൽ 30 എണ്ണം ജില്ലാ പഞ്ചായത്തും 88 ഗ്രാമപഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും 13 ബ്ലോക്കുകളിലുമായി 106 എണ്ണവും ചേർന്ന് ആകെ 136 നവകേരളം പച്ചത്തുരുത്തുകളാണ് ജില്ലയിൽ സ്ഥാപിക്കുന്നത്.
ജില്ലാതല സമിതി രൂപീകരിച്ചു
പദ്ധതി ഏകോപിപ്പിക്കുന്നതിന് ജോയിന്റ് പ്രോജക്ട് കോഓർഡിനേറ്റർ എം.ജി.എൻ.ആർ.ഇ.ജി.എസ്, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഓർഡിനേറ്റർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, നവകേരളം കർമ്മ പദ്ധതി രണ്ട് ജില്ലാ കോഓർഡിനേറ്ററെ ഉൾപ്പെടുത്തി ജില്ലാതല സമിതി രൂപീകരിച്ചിട്ടുണ്ട്.
ജില്ലയിൽ ഹരിത കേരളം മിഷന്റെയും തൊഴിലുറപ്പിന്റെയും സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജനപങ്കാളിത്തത്തോടെ പ്രാവർത്തികമാക്കിയിട്ടുള്ള 103 പച്ചത്തുരുത്തുകൾ നിലവിലുണ്ട്.
ഭാഗികമായി നശിച്ചുപോയ 19 പച്ചത്തുരുത്തുകളെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |