ഒറ്റപ്പാലം: കൊവിഡ് കാലത്ത് വിശ്രമത്തിലായിരുന്ന പാസഞ്ചർ ട്രെയിനുകൾ പാളങ്ങളിൽ പൂർണമായി തിരിച്ചെത്തി തുടങ്ങി. രണ്ടുവർഷത്തോളമായി നിറുത്തിവെച്ച പാസഞ്ചറുകൾ തിങ്കളാഴ്ച മുതൽ ഓടി തുടങ്ങിയതോടെ ഷൊർണൂർ- കോഴിക്കോട്- കണ്ണൂർ മേഖലയിലെ ട്രെയിൻ യാത്രക്കാർക്ക് ഏറെ ആശ്വസമായി. നൂറുകണക്കിന് യാത്രക്കാർ ആശ്രയിച്ചിരുന്നു തൃശൂർ- കണ്ണൂർ എക്‌സ്‌പ്രസ് (16609) ട്രെയിൻ കൊവിഡ് രൂക്ഷമായതോടെ 2020 മാർച്ച് 22-നാണ് നിറുത്തിയത്. ഈ വണ്ടി പുന:സ്ഥാപിക്കുന്നതോടെ രാവിലെയും വൈകീട്ടും ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി മേഖലയിൽ നിന്നും കോഴിക്കോട്ടേക്ക് ജോലി ആവശ്യത്തിനും ചികിത്സയ്ക്കും പഠനത്തിനുമായി പോകുന്നവർക്ക് ആശ്രയമാവും.
ഷൊർണൂരിൽ നിന്നും രാവിലെ 7.30ന് ട്രെയിൻ എടുക്കും. കാരക്കാട് 7.38നും, പട്ടാമ്പിയിൽ 7.45നും, പള്ളിപ്പുറത്ത് 7.54നും ട്രെയിൻ എത്തും. ഒരു മിനുട്ട് സമയമാണ് നിറുത്തുക. വൈകീട്ട് കണ്ണൂരിൽ നിന്നും 3.10ന് പുറപ്പെട്ട് ഷൊർണൂരിൽ 7.18ന് എത്തും വിധമാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. പള്ളിപ്പുറത്ത് 6.57നും, പട്ടാമ്പിയിൽ 7.03നും, കാരക്കാട് സ്റ്റേഷനിൽ 7.18നും എത്തിച്ചേരും.
കോഴിക്കോട്ടേക്ക് നേരിട്ട് കെ.എസ്.ആർ.ടി.സി പോലുമില്ലാത്തതിനാൽ ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി മേഖലയിലെ യാത്രക്കാർ ഏറെ ദുരിതത്തിലായിരുന്നു. യൂണിവേഴ്സിറ്റിയിലും കോഴിക്കോടും തിരൂരും മറ്റും പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളും ആ ഭാഗങ്ങളിലേക്ക് പോകുന്ന ഉദ്യോഗസ്ഥരും വ്യാപാരികളും, നാട്ടുകാരും തൃശൂർ- കണ്ണൂർ പാസഞ്ചറിനെയാണ് ആശ്രയിച്ചിരുന്നത്.
ഷൊർണൂർ, ഒറ്റപ്പാലം, പട്ടാമ്പി മേഖലയിൽ നിന്ന് കോഴിക്കോട്ടേക്ക് ഒരു കെ.എസ്.ആർ.ടി.സി സർവീസു പോലുമില്ല. മാത്രമല്ല കുറ്റിപ്പുറമോ, തിരൂരോ എത്താൻ ട്രെയിൻ എടുക്കന്നതിന്റെ രണ്ടരയിരട്ടി സമയം ബസിനു വേണ്ടിവരും. പാസഞ്ചർ ട്രെയിനുകൾ ഓടിത്തുടങ്ങിയതോടെ ഇതിനൊക്കെ പരിഹാരം കാണാനാവും. എറണാകുളം- കണ്ണൂർ, കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്‌സ്‌പ്രസുകൾക്ക് പട്ടാമ്പിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നതും ഈ റൂട്ടിലെ യാത്രക്കാരുടെ പ്രധാന ആവശ്യമാണ്. ഷൊർണൂർ- നിലമ്പൂർ, ഷൊർണൂർ- പാലക്കാട്, ഷൊർണൂർ- എറണാകുളം റൂട്ടിലും മെമു അടക്കം പാസഞ്ചർ ട്രെയിനുകൾ സർവീസ് തുടങ്ങിയത് റെയിൽവേ യാത്രക്കാർക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |