ചെർപ്പുളശ്ശേരി: നഗരസഭയിലെ 23-ാം വാർഡ് കോട്ടക്കുന്ന് മലയിൽ പ്രവർത്തിക്കുന്ന പൊന്നാ അഗ്രോ ഫുഡ് കോഴി മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവർത്തനം നിറുത്തിവെയ്ക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. പ്ലാന്റിൽ നിന്നുള്ള ദുർഗന്ധം ചൂണ്ടിക്കാട്ടി നാട്ടുകാർ നൽകിയ പരാതിയിലാണ് നടപടി. മലയടിവാരത്തിലെ ചേലകുന്ന് പ്രദേശത്തെ വീടുകളിലേക്ക് ദുർഗന്ധം വമിക്കുന്നതായാണ് പരാതി. പ്ലാന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭവും നടത്തിയിരുന്നു. പ്ലാന്റിൽ നിന്നുള്ള രൂക്ഷമായ ദുർഗന്ധം മുതിർന്നവർക്കും കൊച്ചുകുട്ടികൾക്കും വരെ അസ്വസ്ഥതകൾ അനുഭവപ്പെടുത്തുന്നുണ്ടെന്നും 24 മണിക്കൂറും യൂണിറ്റ് പ്രവൃത്തിക്കുന്നതിനാൽ മിക്കസമയങ്ങളിലും വീട്ടിൽ ഇരിക്കേണ്ട അവസ്ഥയാണെന്നുമാണ് പരാതി.
ഡി.എൽ.എഫ്.എം.സി കമ്മിറ്റി നടത്തിയ പരിശോധനയിൽ ദുർഗന്ധം പൂർണമായും ഇല്ലാതാക്കാൻ സാധിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പ്ലാന്റിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ കമ്മിറ്റി നിർദ്ദേശം നൽകിയിരുന്നെങ്കിലും കമ്മിറ്റി അംഗങ്ങൾ മുന്നറിയിപ്പില്ലാതെ രണ്ട് രാത്രികളിലായി പ്രദേശത്ത് താമസിച്ച് പ്ലാന്റ് പരിശോധിച്ചു. ദുർഗന്ധം വമിക്കുന്നതായി ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ പ്ലാന്റിന്റെ പ്രവൃത്തനം പൂർണമായും നിറുത്തിവക്കാനും പ്രശ്നം പൂർണമായും പരിഹരിച്ച് വിദഗ്‌ദ്ധരുടെ പരിശോധനയ്ക്ക് വിധേയമാക്കി കമ്മിറ്റിയുടെ അനുവാദത്തോടുകൂടി മാത്രമേ പ്രവർത്തനം പുനരാരംഭിക്കാവൂ എന്നുമാണ് കളക്ടറുടെ ഉത്തരവ്. അതുവരെ ശേഖരിക്കുന്ന മാലിന്യങ്ങൾ ഡി.എൽ.എഫ്.എം.സിയുടെ അനുമതിയോടുകൂടി പ്രവർത്തിക്കുന്ന മറ്റുമാലിന്യ പ്ലാന്റുകളിലേക്ക് നിർബന്ധമായും കൈമാറണമെന്നും ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |