പട്ടാമ്പി: മേലെ പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ സമാപന ദിവസം പ്രവർത്തന റിപ്പോർട്ടവതരണത്തോടെ തുടക്കമായി. തുടർന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ് ചർച്ച നടന്നു. മണ്ഡലം കമ്മിറ്റി മുതൽ സംസ്ഥാന നേതൃത്വം വരെയുള്ള പാർട്ടിയുടെ പ്രവർത്തനത്തിൽ നിരവധി വിമർശനങ്ങൾ ചർച്ചയിൽ ഉയർന്നു. പട്ടമ്പിയിലെയും മറ്റ് ചില മണ്ഡലം കമ്മിറ്റികളുടെയും ഭാഗത്ത് നിന്നുമാണ് സർക്കാരിനെതിരെയും നേതൃത്വ നിലപാടുകൾക്കെതിരെയും വിമർശനമുയർത്തിയത്. അതേ സമയം ജില്ലാ നേതൃത്വത്തിന്റെയും ചില നേതാക്കളുടെയും ഭാഗത്ത് നിന്നും പട്ടാമ്പി മണ്ഡലം കമ്മിറ്റിക്കും മുഹമ്മദ് മുഹ്സിൻ എം.എൽ.എക്കുമെതിരെ വിമർശനം ഉയർന്നു. പാർട്ടിയുടെ പ്രവർത്തനങ്ങളിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലന്നായിരുന്നു ആരോപണം. എന്നാൽ ഇ.എം.എസിനും ഇ.പി ഗോപാലനും ശേഷം തിരഞ്ഞെടുപ്പിൽ സി.പി.ഐക്ക് വൻ ഭൂരിപക്ഷം നേടി വിജയിക്കാനായത് മുഹമ്മദ് മുഹ്സിന്റെ പ്രവർത്തന മികവുകൊണ്ടാണെന്ന് അഭിപ്രായം ഉയർന്നു. പട്ടാമ്പിയിൽ പാർട്ടിക്ക് ജനങ്ങൾക്കിടയിൽ മികച്ച സ്വാധീനം ഉണ്ടായതുകൊണ്ടാണ് വൻ വിജയം നേടാനായത്. മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനങ്ങളാണ് വിജയത്തിന് പിന്നിലെന്നും ചർച്ചയുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |