മൂച്ചിതോട്ടം തിരുണ്ടി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നിശ്ചലമായിട്ട് ഒന്നര പതിറ്റാണ്ട്
ഒറ്റപ്പാലം: നിരവധി കർഷകർ ജലസേചനത്തിന് ആശ്രയിച്ചിരുന്ന മൂച്ചിതോട്ടം തിരുണ്ടി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നോക്കുകുത്തി. അമ്പലപ്പാറ പഞ്ചായത്തിലെ വീച്ചിപ്പാടം, പുൽപ്പാറ തുടങ്ങിയ പാടശേഖരങ്ങളിലെ ഒന്നും രണ്ടും വിളകൾ ഉണങ്ങുന്നതിൽ നിന്ന് സംരക്ഷിച്ച ജലസേചന പദ്ധതിക്കാണ് ഈ ഗതികേട്. ബ്ലോക്ക് പഞ്ചായത്ത് കേരള വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2002-03 വർഷത്തിലാണ് പദ്ധതി സ്ഥാപിച്ചത്. തുടർന്ന് രണ്ട് വർഷത്തിലേറെ വരൾച്ചയിൽനിന്ന് പ്രദേശത്തെ കർഷകരെ കരകയറ്റിയതും ഈ പദ്ധതിയാണ്.
മോട്ടോർ തകരാറിലായതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കുടിശ്ശികയുടെ പേരിൽ കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിച്ചതോടെ നാശം പൂർണമായി. മോട്ടോർ തകരാർ പരിഹരിച്ചാലും വൈദ്യുതി കുടിശ്ശിക അടക്കാതെ പമ്പിംഗ് അസാധ്യമെന്ന കാരണം പറഞ്ഞ് ബന്ധപ്പെട്ടവർ പദ്ധതിയെ കൈയൊഴിഞ്ഞു.
നെൽകൃഷി ഉപേക്ഷിച്ച് കർഷകർ
ഉണക്കു ഭീഷണി നേരിടാനാകാതെ പ്രദേശത്തെ ഭൂരിഭാഗം കർഷകരും നെൽകൃഷി തന്നെ ഉപേക്ഷിച്ചുതുടങ്ങി.
കൃഷി ചെലവ് കൂടിക്കൂടി വന്നതും നെല്ല് ഉത്പാദനത്തിലെ കുറവും കാട്ടുപന്നി, മയിൽ തുടങ്ങിയവയുടെ ശല്യവും കൃഷിഭൂമി തരിശിടലിന് ആക്കം കൂട്ടി. തിരുണ്ടി തോട് മഴക്കാലത്ത് കരകവിയുന്നതും തോടിന് സമീപമുള്ള വയലുകളിലെ വളക്കൂറുള്ള മണ്ണ് കുത്തൊഴുക്കിൽ നഷ്ടപ്പെടുന്നതും കാരിവീട് പാടശേഖരങ്ങളിലെ കർഷകർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. പഞ്ചായത്തിലെ തരിശ് പാടങ്ങൾ കർഷക കൂട്ടായ്മകൾ പാട്ടത്തിനെടുത്ത് കൃഷി സജീവമാകുന്ന കാലത്താണ് ഇവിടെ കർഷകർ പ്രതിസന്ധിയിൽ ഉഴലുന്നത്.
അധികൃതരുടെ അവഗണനയാൽ ഒന്നര പതിറ്റാണ്ടായി മൂച്ചിതോട്ടം തിരുണ്ടി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയെ ആശ്രയിക്കാൻ കഴിയുന്നില്ല. എത്രയും വേഗം പദ്ധതി പ്രവർത്തനയോഗ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിയും സമർപ്പിച്ചിട്ടുണ്ട്.
- കർഷകർ
കോടികൾ ചെലവിട്ടിട്ടും അട്ടപ്പാടിയിൽ ജലസേചന പദ്ധതികൾ പാതിവഴിയിൽ
അഗളി: കോടികൾ ചെലവിട്ട് അട്ടപ്പാടിയിൽ ചെറുകിട ജലസേചന വകുപ്പ് നടപ്പാക്കിയ ജലസേചന പദ്ധതികൾ പാതി വഴിയിൽ. പുതൂർ പഞ്ചായത്തിലെ തേക്കുവട്ട, പാടവയൽ, ചീരക്കടവ് പ്രദേശങ്ങളിലാണ് പദ്ധതിക്ക് കോടികൾ ചെലവഴിച്ചത്. അഞ്ഞൂറോളം കർഷകർക്ക് പദ്ധതി പ്രയോജനം ചെയ്യുമെന്നായിരുന്നു വിലയിരുത്തൽ. ഭവാനിപ്പുഴയിൽ നിന്ന് പമ്പ് ചെയ്ത് കർഷകരുടെ കൃഷിയിടങ്ങളിൽ വെള്ളം എത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിന് തേക്കുവട്ടയിൽ 1.10 കോടിയും പാടവയലിൽ ഒരുകോടിയും ചീരക്കടവിൽ ഒന്നേകാൽ കോടിയും പരപ്പുന്തുറയിൽ 1.15കോടിയും ചെലവഴിച്ചു. 2017ൽ തുടങ്ങിയ നിർമാണ പ്രവൃത്തികളുടെ കെട്ടിട നിർമാണ പ്രവൃത്തികളും പൈപ്പ് ലൈൻ പ്രവൃത്തികളും പൂർത്തിയായിട്ടുണ്ടങ്കിലും പദ്ധതി പ്രവത്തനക്ഷമമായില്ല. നിലവിൽ പമ്പു ഹൗസുകളടക്കം കാടുകയറി നശിക്കുന്ന അവസ്ഥയാണ്. പമ്പിംഗ് നടത്താൻ ഉദ്ദേശിച്ച പ്രദേശങ്ങളിൽ ചളിമണ്ണ് നിറഞ്ഞ് യന്ത്രസാമഗ്രികൾ തകരാറിലാണ്. വൈദ്യുതി കണക്ഷൻ ലഭിക്കാത്തതാണ് പദ്ധതി പാതിവഴിയിലാകാൻ കാരണമായതെന്നാണ് മൈനർ ഇറിഗേഷൻ വകുപ്പ് അധികൃതർ പറയുന്നത്. പദ്ധതി പ്രതിസന്ധിയിലായത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ വകുപ്പ് ഉദ്യോഗസ്ഥർ തയാറായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |