347 ഗുണഭോക്താക്കൾക്ക് തുക ലഭിച്ചു
പാലക്കാട്: വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ആദ്യഘട്ടത്തിൽ 347 ഗുണഭോക്താക്കൾക്കായി 16,77,500 രൂപ വിതരണം ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ (രണ്ടു പേരും/ആരെങ്കിലും ഒരാൾ) മക്കൾക്ക് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ധനസഹായം നൽകുന്ന പദ്ധതിയാണ് വിദ്യാകിരണം. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് 300 രൂപ, ആറ് മുതൽ പത്ത് വരെ പഠിക്കുന്ന കുട്ടികൾക്ക് 500 രൂപ, പ്ലസ് വൺ, പ്ലസ് ടു, ഐ.ടി.ഐ തത്തുല്യ കോഴ്സുകൾക്ക് 750 രൂപ, ഡിഗ്രി, പി.ജി, പോളിടെക്നിക്ക് തത്തുല്യമായ ട്രെയിനിംഗ് കോഴ്സുകൾ, പ്രൊഫഷണൽ കോഴ്സുകൾക്ക് 1000 രൂപ എന്നിങ്ങനെയാണ് സ്‌കോളർഷിപ്പ്. ഓരോ വിഭാഗത്തിൽ നിന്നും 25 കുട്ടികൾക്ക് 10 മാസം പദ്ധതി ആനുകൂല്യം ലഭിക്കും.
ബി.പി.എൽ വിഭാഗത്തിൽപ്പെട്ട/ ഒരു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. മാതാവിന്റെയോ പിതാവിന്റെയോ വൈകല്യത്തിന്റെ തോത് 40 ശതമാനമോ അതിനുമുകളിലോ ആയിരിക്കണം. ഈ വർഷത്തെ അപേക്ഷ നൽകേണ്ട അവസാന തിയതി നവംബർ 15ന് ആയിരുന്നു.
മറ്റ് പദ്ധതികൾ പ്രകാരം വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നവർക്ക് പദ്ധതിയിൽ സ്‌കോളർഷിപ്പിന് അർഹതയില്ല. ഭിന്നശേഷി രക്ഷിതാക്കളുടെ ഏതെങ്കിലും രണ്ട് മക്കൾക്ക് മാത്രമാണ് സ്‌കോളർഷിപ്പ് ലഭിക്കുക. സ്‌കോളർഷിപ്പ് തുക അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും. സ്‌കോളർഷിപ്പ് പുതുക്കുന്നതിന് എല്ലാവർഷവും പുതിയ അപേക്ഷ നൽകണം. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലും കോഴ്സുകൾക്കും പഠിക്കുന്നവർക്ക് മാത്രമേ പദ്ധതി പ്രകാരം സ്‌കോളർഷിപ്പിന് അർഹതയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |