പാലക്കാട്: പഠന വിടവുകൾ പരിഹരിക്കാൻ 'ഇല’ (ഇല –എൻഹാസിംഗ് ലേണിംഗ് ആമ്പിയൻസ്) പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. ദേശീയ പഠന നേട്ട സർവേയുടെയും കൊവിഡിനു ശേഷം കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനുമാണ് 'ഇല' നടപ്പാക്കുന്നത്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യം ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനശേഷി വർദ്ധിപ്പിക്കുകയാണ്.
ഇലയിൽ എന്തൊക്കെ?
ആദ്യഘട്ടം 4, 7 ക്ലാസുകാർക്കാണ്. മലയാളം, ഇംഗ്ലീഷ്, ശാസ്ത്രം, ഗണിതം, സാമൂഹിക ശാസ്ത്രം എന്നീ വിഷയങ്ങളെ അധികരിച്ചുള്ള പ്രവർത്തന പാക്കേജാണ് നടപ്പാക്കുക. പരിശീലനം ലഭിച്ച അദ്ധ്യാപകർ ഓരോ സ്‌കൂളിലെയും പ്രധാനാദ്ധ്യാപകൻ, പി.ടി.എ പ്രസിഡന്റ്, സബ്ജക്ട് റിസോഴ്‌സ് ഗ്രൂപ്പിൽ അംഗമായ ടീച്ചർ എന്നിവർക്ക് പരിശീലനം നൽകും. ഭാഷാ വിഷയങ്ങളിൽ വായനാ നൈപുണ്യ വികസനവും ഗണിതത്തിൽ പ്രായോഗിക പഠനത്തിനുമാണ് പ്രാധാന്യം. ശാസ്ത്ര, സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ പരീക്ഷണങ്ങൾക്കാണ് മുൻതൂക്കം നൽകും. ശാസ്ത്രജ്ഞർ, എഴുത്തുകാർ, കർഷകർ തുടങ്ങിയവരുമായി നേരിട്ട് സംവാദം, നിർമ്മാണ പ്രവർത്തനങ്ങൾ, പഠനയാത്രകൾ തുടങ്ങിയവയും സംഘടിപ്പിക്കും.
ഒരോ സ്കൂളിന്റെയും ആവശ്യം പരിശോധിച്ച് സമഗ്രശിക്ഷാ കേരളം ഫണ്ട് നൽകും. പദ്ധതി വിജയിച്ചാൽ വരും വർഷങ്ങളിൽ എല്ലാ ക്ലാസുകളിലും നടപ്പിലാക്കും.
ബി.ആർ.സി നേതൃത്വം നൽകും
ബി.ആർ.സികളുടെ നേതൃത്വത്തിലാണ് വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പാക്കേജ് പരിചയപ്പെടുത്തുക. വിദ്യാലയങ്ങൾ അവരുടെ ആവശ്യകതയ്ക്ക് അനുസരിച്ച് വിഷയങ്ങൾ തിരഞ്ഞെടുക്കും. പഠന പ്രവർത്തനത്തിൽ ഉൾച്ചേർന്നാണ് പദ്ധതി നടപ്പാക്കുക. കൃത്യമായ ഇടവേളകളിൽ വിദ്യാഭ്യാസ ഓഫിസർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തും. ക്ലസ്റ്റർ കോ ഓർഡിനേറ്റർമാർ ആവശ്യമായ പിന്തുണ നൽകും. ജനുവരി അവസാനത്തോടെ സമാപിക്കുന്ന രീതിയിലാണ് പദ്ധതി.
ഉപയോഗം
അടിസ്ഥാന ശേഷി ഉറയ്ക്കാത്ത കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ ആസ്വാദ്യകരമായ പഠന അനുഭവങ്ങൾ നൽകുന്നതാണ് പ്രവർത്തന പാക്കേജ്. കുട്ടികളെ വിദ്യാലയങ്ങൾക്കു പുറത്തേക്ക് കൊണ്ടു വന്ന് അനുഭാവാത്മക പഠനം ഉറപ്പാക്കും. മലയാളത്തിനും ഇംഗ്ലീഷിനും വായനാ നൈപുണ്യം വികസിപ്പിക്കും. ശാസ്ത്രവും സാമൂഹിക ശാസ്ത്രവും വിഷയങ്ങളിൽ പരീക്ഷണ നിരീക്ഷണങ്ങൾക്കു പ്രാധാന്യം നൽകി കുട്ടികളുടെ ശാസ്ത്ര അഭിരുചിയും സാമൂഹിക വീക്ഷണവും വളർത്തിയെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |