ചിറ്റൂർ: മൂന്നുവർഷമായി അടഞ്ഞുകിടക്കുന്ന കൊഴിഞ്ഞാമ്പാറ ആഴ്ചച്ചന്ത കെട്ടിടങ്ങളിലും പരിസരത്തും ഇപ്പോൾ നിറയെ മാലിന്യക്കൂമ്പാരമാണ്. ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് കേന്ദ്രത്തിൽ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത്. പഞ്ചായത്തിന്റെ ഹരിത കർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റുമാണിത്.
2018ൽ അഞ്ചുലക്ഷം രൂപ ചെലവിൽ ചന്തയിലെ കെട്ടിടങ്ങൾ നവീകരിച്ചിരുന്നു. 300ഓളം വ്യാപാരികൾക്ക് കച്ചവടം നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്. കൊവിഡിനെ തുടർന്നാണ് ചന്ത അടച്ചത്. ഇതോടെ ചന്തയെ ആശ്രയിച്ചിരുന്ന വ്യാപാരികളുടെ വരുമാനം നിലച്ചു. കിഴക്കൻ മേഖലയിലെ നാല് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ആളുകൾ ആശ്രയിച്ചിരുന്ന ചന്തയാണിത്. കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, തത്തമംഗലം, പുതുനഗരം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള വ്യാപാരികളും ഇവിടെ കച്ചവടത്തിനെത്തിയിരുന്നു. പച്ചക്കറി മുതൽ മറ്റ് നിത്യോപയേഗ സാധനങ്ങളും തുണിത്തരങ്ങളും വരെ ലഭ്യമായിരുന്നു.
ചന്ത പ്രവർത്തിക്കാതായതോടെ ഇതിലൂടെയുള്ള പഞ്ചായത്തിന്റെ വരുമാനവും നിലച്ചു. കൊവിഡ് സാഹചര്യം മാറിയിട്ടും ചന്ത തുറക്കുന്നതിൽ പഞ്ചായത്ത് അധികൃതർ കാണിക്കുന്ന അലംഭാവത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പച്ചക്കറി കച്ചവടക്കാരുടെ പ്രധാന വ്യാപാര കേന്ദ്രമായ ആഴ്ച ചന്ത കെട്ടിടങ്ങളിൽ നിന്ന് മാലിന്യം നീക്കി പ്രവർത്തനം പുനഃരാരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |