പന്തളം : കല്ലട ഇറിഗേഷന്റെ സബ് കനാൽ തുറന്നെങ്കിലും ചപ്പുചവറുകൾ നീക്കം ചെയ്യാത്തതിനാൽ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടു. പല ഭാഗത്തും വെള്ളം കെട്ടിക്കിടന്ന് കനാൽ കവിഞ്ഞെഴുകി. കുരമ്പാല, പൂഴിക്കാട്, പൂഴിക്കാട് പടിഞ്ഞാറ് പ്രദേശങ്ങൾ വരൾച്ചയുടെ പിടയിലായിരുന്നു. ഈ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിനും കാർഷിക വിളകൾക്കുള്ള ജലസേചനത്തിനും കനാലിനെയാണ് ആശ്രയിച്ചിരുന്നത്.
എന്നാൽ ഇത്തവണ വേനലിന്റെ കാഠിന്യമേറിയിട്ടും കനാൽ തുറന്നിരുന്നില്ല. കാർഷികമേഖലയുടെ തകർച്ചയ്ക്കും ജലക്ഷാമത്തിനും ഇത് കാരണമായി. പാടശേഖരങ്ങൾ ഉൾപ്പെടെയുള്ള കൃഷി സ്ഥലങ്ങളിൽ വെള്ളം കിട്ടാത്ത സാഹചര്യമായിരുന്നു. കനാലിന്റെ ശുചീകരണം കാര്യക്ഷമമായി നടത്താത്തതാണ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടാൻ കാരണം. പുല്ലുവെട്ട് യന്ത്രം ഉപയോഗിച്ച് മുകളിലെ കാട് മാത്രമാണ് വെട്ടിയത്. മണ്ണടിഞ്ഞ ഭാഗങ്ങളിലെ മണ്ണ് നീക്കം ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിൽ നീരൊഴുക്ക് തടസപ്പെടുമെന്ന് അധികൃതരെ അറിയിച്ചിരുന്നതാണ്. കഴിഞ്ഞ വർഷം തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കനാൽ വൃത്തിയാക്കിയെങ്കിലും പുതിയ വ്യവസ്ഥപ്രകാരം ഇത്തവണ നടന്നില്ല. കെ.ഐ.പി നേതൃത്വത്തിൽ തൊഴിലാളികൾ ശുചീകരിക്കുകയായിരുന്നു. കനാൽ തുറന്നുവിട്ടപ്പോൾ സമീപത്തെ കിണറുകളിൽ വെള്ളം നിറഞ്ഞ് കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും എന്നാണ് കരുതിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |