പന്തളം : പൊതുമരാമത്ത് വകുപ്പ് ഉന്നത നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ പന്തളം - മാവേലിക്കര റോഡിലെ അപകട ഭീഷണി ഒഴിയുന്നില്ല. നിർമ്മാണത്തിലെ അപാകതയും അശാസ്ത്രീയതയും കാരണം റോഡിലെ പലഭാഗങ്ങളും തകരുന്നതായും പരാതിയുണ്ട്. പന്തളം ജംഗ്ഷൻ മുതൽ ഐരാണികൂടി വരെയുള്ള ഭാഗങ്ങളിലെ അപാകതകൾ ചൂണ്ടിക്കാട്ടി നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് കെ.എസ്.ടി.പിയുടെ വിജിലൻസ് വിഭാഗവും ക്വാളിറ്റി കൺട്രോൾ വിഭാഗവും പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല. റോഡിന്റെ വശങ്ങളിലെ ഒാടയുടെ നിർമ്മാണവും പൂർത്തിയായിട്ടില്ല. അപായ സൂചന ബോർഡുകളും സിഗ്നൽ സംവിധാനങ്ങൾ ഇല്ലാത്തതും അപകടം പതിവാകാൻ കാരണമായി. മനുഷ്യാവകാശ പ്രവർത്തകരും റസിഡൻസ് അസോസിയേഷനും ജനകീയ കൂട്ടായ്മയും പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.
മുട്ടാർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ വൈ.റഹിം റാവുത്തർ, തോമസ് കുഞ്ഞുകുട്ടി, കെ.ജി.ജനാർദ്ദനൻ എന്നിവർ പ്രതിഷേധം അറിയിച്ചു.
റോഡിലെ പ്രധാന പ്രശ്നങ്ങൾ
അമിത വേഗതയും അപകടവും കൂടിയിട്ടും വേഗ നിയന്ത്രണത്തിന് മാർഗമില്ല, കുടിവെള്ള പൈപ്പുലൈൻ തകർന്ന് റോഡിൽ ഗർത്തം രൂപപ്പെട്ടു, മുട്ടാർ ഭാഗത്ത് റോഡ് ഇടിഞ്ഞ് താഴ്ന്നു, വിള്ളലുകൾ രൂപപ്പെട്ടു. ഒാടയുടെ മൂടി സ്ഥാപിച്ചിരിക്കുന്നതിലെ അപാകതമൂലം കാൽനടയാത്രികർ അപകടത്തിലാകുന്നു, മഴയിൽ ഒാടയിലെ വെള്ളം സമീപത്തെ കടകളിലേക്കും വീടുകളിലേക്കും ഒലിച്ചിറങ്ങുന്നു. നിരപ്പില്ലാതെ റോഡും ഒാടയും പണിതത് അപകടകാരണമായി.
റോഡിന്റെ നീളം : 18 കിലോമീറ്റർ, വീതി : 7 മീറ്റർ
പദ്ധതിച്ചെലവ് : 120 കോടി രൂപ
നിർമ്മാണച്ചുമതല : കെ.എസ്.ടി.പി കൊട്ടാരക്കര ഡിവിഷൻ
അപകടം പതിവായി, റോഡിന് തകർച്ചയും
റോഡ് നിർമ്മാണത്തിലെ അപാകതമൂലം അപകടങ്ങളും മരണങ്ങളും പതിവാകുകയാണ്. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ കൂടുതൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
ഇ.എസ്.നുജുമുദീൻ, ചെയർമാൻ,
ഹ്യൂമൻ റൈറ്റ്‌സ് ഒബ്‌സർവേഴ്‌സ് സൊസൈറ്റി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |