SignIn
Kerala Kaumudi Online
Thursday, 08 August 2024 2.44 PM IST

ബീനാ ഗോവിന്ദൻ, കരുണയും കരുതലും പകർന്ന ജീവിതം

beena

പത്തനംതിട്ട : സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച വിജ്ഞാന പത്തനംതിട്ട ഡയറക്ടർ ബീനാ ഗോവിന്ദൻ. ദുർബല വിഭാഗങ്ങളോടുളള കരുണയും കരുതലുമായിരുന്നു ബീനയുടെ പ്രവർത്തനത്തിലെ സവിശേഷത. മെഴുവേലി പഞ്ചായത്തിൽ 2017ൽ പട്ടികജാതി വിഭാഗങ്ങൾക്കായി നിർമ്മിച്ച പണിതീരാത്ത വീടുകളുടെ പുനരുദ്ധാരണമായ ഒരുമ പദ്ധതിയുടെ മുഖ്യ ചുമതലക്കാരി ബീനയായിരുന്നു. പദ്ധതിയിൽ 22 വീടുകളാണ് പണിതുയർത്തിയത്. ഇതിന്റെ ചുവടുപിടിച്ചായിരുന്നു പട്ടിക വിഭാഗങ്ങൾക്കായി രൂപം കൊടുത്ത മൈക്രോ പ്ളാൻ പദ്ധതി. മുൻമന്ത്രി ഡോ.തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ പദ്ധതി പല ജില്ലകളിലും നടപ്പാക്കി. വരട്ടാർ പുനരുജ്ജീവനത്തോടെ നീരൊഴുക്ക് പുന:സൃഷ്ടിച്ചത് ബീനയുടെ നിരന്തര ഇടപെടലും നേതൃത്വവുമായിരുന്നു. ഇതിന്റെ ഭാഗമായാണ് ജനകീയമായ പുഴ നടത്തം സംഘടിപ്പിച്ചത്. നേരത്തെ ജനകീയാസൂത്രണത്തിലും സാക്ഷരതാ പ്രവർത്തനങ്ങളിലും ബീനാ ഗോവിന്ദൻ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയിരുന്നു. ഹരിതകേരളം മിഷൻ പ്രവർത്തനത്തിലും നേതൃപരമായ പങ്കുവഹിച്ചു. തിരുവല്ല മീന്തലക്കര പുത്തൻപുരയിൽ വീട്ടിൽ ഗ്രാമസേവകനായിരുന്ന പരേതനായ ഗോവിന്ദന്റെയും റിട്ട.അദ്ധ്യാപിക രാജമ്മയുടെയും മകളാണ്. തിരുവല്ല തിരുമൂലപുരം എസ്.എൻ.വി സ്കൂളിൽ എസ്.എഫ്.ഐയിലൂടെ സംഘടനാ പ്രവർത്തനം ആരംഭിച്ചു. തിരുവല്ല മാർത്തോമ കോളേജിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗമായും എം.ജി സർവകലാശാല സെനറ്റംഗമായും പ്രവർത്തിച്ചു. സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗമായിരുന്നു.

അവസാന ഫോൺ സംഭാഷണം

കേരളകൗമുദിയോട്

ബീനാ ഗോവിന്ദൻ ഫോണിലൂടെ അവസാന സംഭാഷണം നടത്തിയത് കേരളകൗമുദിയോടായിരുന്നു. ബുധനാഴ്ച വൈകിട്ട് മൂന്നിന് ബീനാ ഗോവിന്ദനെ വിളിച്ച് വിജ്ഞാന പദ്ധതിയിൽ തൊഴിൽ ലഭിച്ചവരുടെ വിവരം ചോദിച്ചപ്പോൾ കിതപ്പോടെയായിരുന്നു സംസാരം. ഏഴുന്നൂറിൽ പരം ആളുകൾക്ക് ജോലി ലഭിച്ചെന്ന് മറുപടി പറഞ്ഞു. താൻ തിരുവനന്തപുരത്ത് ആശുപത്രിയിലാണെന്നും വൈകിട്ട് വീട്ടിലെത്തിയ ശേഷം തിരിച്ചുവിളിച്ച് വിശദാംശങ്ങൾ നൽകാമെന്നും അറിയിച്ചാണ് ഫോൺ വച്ചത്. ആറ് മണിയോടെ മരണവിവരമാണ് അറിഞ്ഞത്. ഒൗദ്യോഗിക മീറ്റിംഗിനായി തിരുവനന്തപുരത്ത് എത്തിയ ബീന ഹോട്ടൽ മുറിയിൽ വിശ്രമിക്കവെ ദേഹാസ്വാസ്ഥ്യമുണ്ടായി. സഹപ്രവർത്തകരെ വിളിച്ചുവരുത്തി. ആശുപത്രിയിലെത്തിയ ശേഷമാണ് മരണം സംഭവിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.