പത്തനംതിട്ട : ജനറൽ ആശുപത്രിയെ കോന്നി മെഡിക്കൽ കോളേജിന്റെ ഭാഗമാക്കി അംഗീകരിച്ചുകൊണ്ട് മുന്നോട്ടു പോയില്ലെങ്കിൽ മൂന്നുവർഷം കൂടി കഴിഞ്ഞേ മെഡിക്കൽ വിദ്യാർത്ഥി പ്രവേശനം സാദ്ധ്യമാകുകയുള്ളൂവെന്ന് മന്ത്രി വീണാ ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മെഡിക്കൽ കോളേജിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് പരിശോധനയ്‌ക്കെത്തുന്ന നാഷണൽ മെഡിക്കൽ കമ്മിഷനു മുമ്പിൽ മൂന്ന് വർഷമായി പ്രവർത്തിച്ചുവരുന്ന 300 കിടക്കകളുള്ള എല്ലാ സംവിധാനങ്ങളുള്ളതും ആകാശദൂരം 10 കിലോമീറ്ററിനുള്ളിൽ വരുന്നതുമായ ആശുപത്രി കാണിക്കണം. ഇതു മുന്നിൽക്കണ്ടാണ് 2015ൽ പത്തനംതിട്ട ജനറൽ ആശുപത്രിയെ കോന്നി മെഡിക്കൽ കോളജിന്റെ ഭാഗമാക്കി അന്നത്തെ യു.ഡി.എഫ് സർക്കാർ ഉത്തരവിറക്കിയത്. സംസ്ഥാനത്ത് സർക്കാർ മേഖലയിൽ പുതിയ മെഡിക്കൽ കോളേജുകൾ അനുവദിച്ച സ്ഥലങ്ങളിലെല്ലാം ഇത്തരത്തിൽ ജില്ല, ജനറൽ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് സംവിധാനങ്ങളൊരുക്കിയത്.
ജനറൽ ആശുപത്രി മെഡിക്കൽ കോളേജിന്റെ ഭാഗമാണെന്ന കാരണത്താൽ ഡോക്ടർമാർ ആരും കോന്നിയിലേക്ക് പോകേണ്ടിവരില്ല. കെ.ജി.എം.ഒ.എയുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ഡോക്ടർമാർ ആരോഗ്യവകുപ്പിൽ തന്നെ തുടരുകയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലേക്ക് ഇവർ മാറേണ്ടതില്ലെന്നും തസ്തികമാറ്റം സാങ്കേതികം മാത്രമെന്നും മന്ത്രി വിശദീകരിച്ചു.
കോന്നി മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് 2015ലെ സാഹചര്യമല്ല നിലവിലുള്ളതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മെഡിക്കൽ കോളേജിന്റേതായ സൗകര്യങ്ങൾ ഒന്നുമില്ലാതെ ജനറൽ ആശുപത്രി പേരുമാറ്റുന്നതിനെയാണ് അന്ന് എതിർത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |