കോന്നി : അച്ചൻ കോവിലാറ്റിൽ ജലനിരപ്പുയർന്നതോടെ അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ ആദിവാസി കോളനി പുറം ലോകവുമായി ഒറ്റപ്പട്ടു. കടത്തുവള്ളം ഇറക്കാനാവാത്തതിനാൽ 37 ആദിവാസി കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. പുനലൂർ - മുവാറ്റുപുഴ സംസ്ഥാനപാതയിലെ കലഞ്ഞൂർ, കൂടൽ , ഗാന്ധി ജംഗ്ഷൻ, ഇഞ്ചപ്പാറ, നെടുമൺകാവ്, മുറിഞ്ഞകല്ല്, കൊല്ലൻപടി, വകയാർ, കോട്ടയംമുക്ക് തുടങ്ങിയ സ്ഥലങ്ങളിൽ റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കലഞ്ഞൂർ കുറ്റുമണ്ണിലെ വീടുകളിൽ വെള്ളം കയറി. കൂടൽ വലിയതോടും അതിരുങ്കൽ കാരക്കക്കുഴി വലിയതോടും കരകവിഞ്ഞു. നെടുമൺകാവ് ഒറ്റത്തേക്കു റോഡിലെ കല്ലേലി പാലത്തിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കൂടൽ ഇഞ്ചപ്പാറയിൽ നിരവധി വീടുകളിൽ വെള്ളം കയറി. കുമ്പഴ - വെട്ടൂർ റോഡിലെ വെട്ടൂർ, അട്ടച്ചാക്കൽ വഞ്ചിപടി എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറി. അട്ടച്ചാക്കലിൽ ചെങ്ങറ തോട്ടത്തിൽ നിന്ന് കിഴക്കുപുറംവഴി വരുന്ന തോട് കരകവിഞ്ഞു കൃഷിനാശമുണ്ടായി. കോന്നി മാരൂർ പാലത്തിനു സമീപവും പുനലൂർ - മുവാറ്റുപുഴ സംസ്ഥാനപാതയിൽ വെള്ളം കയറി. വെട്ടൂർ, കിഴക്കുപുറം, വടക്കുപുറം പ്രദേശങ്ങളിലും കൃഷിനാശമുണ്ടായിട്ടുണ്ട്. ചെങ്ങറ സമരഭൂമിയിൽ രണ്ടുപേർക്ക് മിന്നലിൽ പരിക്കേറ്റു. അച്ചൻകോവിൽ, കല്ലാർ നദികളിലും ജലനിരപ്പുയർന്നു. ഐരവൺ പഴവങ്ങാടി ഏലയിൽ വെള്ളം കയറി കൃഷി നശിച്ചു. തണ്ണിത്തോട്, തേക്കുതോട്, കൊക്കാത്തോട്, മണ്ണീറ, എലിമുള്ളുംപ്ലാക്കൽ മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്. പുനലൂർ - മുവാറ്റുപുഴ സംസ്ഥാനപാതയിൽ വെള്ളം കയറിയതോടെ കോന്നി - ചന്ദനപ്പള്ളി റോഡിലൂടെയാണ് ചെറിയ വാഹനങ്ങൾ കടന്നുപോയത്. കോന്നി - ഇളകൊള്ളൂർ ഭാഗത്ത് 11 കെ.വി വൈദ്യുതി പോസ്റ്റ് റോഡിലേക്ക് ഒടിഞ്ഞു വീണു ഗതാഗതം തടസപ്പെട്ടു.
മഴ : 97 മില്ലി മീറ്റർ
[വനം വകുപ്പിന്റെ കോന്നി ഇൻസ്‌പെക്ഷൻ ബംഗ്ലാവ് പരിസരത്തെ മഴമാപിനിയിൽ ഇന്നലെ രാവിലെ രേഖപ്പെടുത്തിയത് ]
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |