പത്തനംതിട്ട: പത്തനംതിട്ട സബ് ട്രഷറിയിലെ കസേരകൾ കോടതി ജപ്തി ചെയ്തു. ഏറെ നേരം നിന്ന് ജോലി ചെയ്യേണ്ടിവന്ന ജീവനക്കാർ, പൊതുജനങ്ങളുടെ തിരക്കൊഴിഞ്ഞതോടെ അവർക്കായുള്ള കസേരകൾ കൈക്കലാക്കി ഇരിപ്പിടമൊരുക്കി. കല്ലട ഇറിഗേഷൻ പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരിഹാരമായി മുഴുവൻ പണവും നൽകാത്തതിനാണ് പത്തനംതിട്ട സബ്കോടതി ഉത്തരവ് പ്രകാരം ഇന്നലെ പത്ത് കസേരകൾ ജപ്തി ചെയ്തത്. കസേരകൾ സബ് കോടതിയിൽ ഹാജരാക്കി.
20 ജീവനക്കാരാണ് സബ് ട്രഷറിയിലുള്ളത്. കമ്പ്യൂട്ടറുകളും ജപ്തി ചെയ്യുമെന്ന് ഉത്തരവിൽ ഉണ്ടായിരുന്നെങ്കിലും ഒഴിവാക്കി. സംസ്ഥാന സർക്കാരിനെ എതിർകക്ഷിയാക്കി പന്തളം തോന്നല്ലൂർ രവിമംഗലത്ത് വീട്ടിൽ ഒാമന നൽകിയ ഹർജിയിലാണ് ഉത്തരവ്.
1988ൽ ഏറ്റെടുത്ത 13 സെന്റ് ഭൂമിക്ക് ഹൈക്കോടതി അനുവദിച്ച നഷ്ടപരിഹാരത്തുക മുഴുവനായി നൽകിയില്ലെന്നാണ് പരാതി. നാല് കമ്പ്യൂട്ടറുകളും അഞ്ച് കസേരകളും ജപ്തി ചെയ്യാനായിരുന്നു കോടതി നിർദ്ദേശം. 2.47 ഭൂമിക്ക് നഷ്ടപരിഹാരമായി 1,0,4000 രൂപനൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ 76,384 രൂപ ബാക്കി ലഭിക്കാനുണ്ടന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി സബ് കോടതിയെ സമീപിച്ചത്. ജീവനക്കാരുടെ കസേരകൾ ജപ്തി ചെയ്തതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ സംഘ് സംസ്ഥാന ജോ.സെക്രട്ടറി എസ്.രാജേഷിന്റെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനിൽ പ്രകടനം നടത്തി.
നേരത്തെ പത്തനംതിട്ട റിംഗ് റോഡിനായി ഭൂമി ഏറ്റെടുത്ത വിഷയത്തിൽ നഷ്ടപരിഹാരം നൽകാൻ വൈകിയതിനെ തുടർന്ന് ജില്ലാ കളക്ടറുടേത് അടക്കം 23 വാഹനങ്ങൾ ജപ്തി ചെയ്യാൻ സബ് കോടതി മൂന്ന് മാസം മുമ്പ് ഉത്തരവിട്ടിരുന്നു.
'' ജപ്തി നടപടികൾ ജില്ലാ കളക്ടറെയും ട്രഷറി ഡയറക്ടറെയും അറിയിച്ചു. നിർദേശം അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കും.
പ്രസാദ് മാത്യു, ജില്ലാ ട്രഷറി ഒാഫീസർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |