പത്തനംതിട്ട : മലയോര കർഷകനെ കണ്ണീര് കുടിപ്പിച്ച് കാട്ടുപന്നികൾ വിളയാടുമ്പോഴും ഇവയെ വെടിവച്ചിടാൻ ആളില്ല. ജില്ലയിൽ കോന്നി ഡിവിഷനിൽ കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതിയുള്ള മൂന്ന് പേർ ഉണ്ടെങ്കിലും ഒരാൾ മാത്രമാണ് പന്നികളെ തുരത്താൻ രംഗത്തുള്ളത്. ഇവിടെ ഇതുവരെ 23 കാട്ടുപന്നികളെ വെടിവച്ചിട്ടുമുണ്ട്. റാന്നി ഡിവിഷനിൽ അനുമതിയുള്ള ആറ് പേർ ഉണ്ടെങ്കിലും പതിമൂന്ന് കാട്ടുപന്നികളെ മാത്രമേ വെടിവയ്ക്കാനായിട്ടുള്ളൂ.
പന്നികളെ തുരത്താൻ ലൈസൻസുള്ള തോക്കുള്ളവർ അപേക്ഷ നൽകണമെന്ന് നിരവധി തവണ കോന്നി, റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർ പരസ്യങ്ങൾ നൽകിയിട്ടും പ്രതികരണം കുറവായിരുന്നു.
റബർത്തോട്ടങ്ങളിലും കാടുവളർന്ന പ്രദേശങ്ങളിലും കൂട്ടമായാണ് പന്നികളുള്ളത്. ഇവയുടെ ആക്രമണത്തിൽ പരിക്കേറ്റവരും മരിച്ചവരും മലയോര ഗ്രാമങ്ങളിലുണ്ട്. രാവിലെ ജോലിക്കിറങ്ങുന്ന റബർ ടാപ്പിംഗ് തൊഴിലാളികൾക്കാണ് ഏറെ ഭീഷണി. പന്നികളെ തുരത്താൻ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സമിതികൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും പലയിടത്തും ഇവയുടെ പ്രവർത്തനം മന്ദഗതിയിലാണ്.
അപകടങ്ങൾ വർദ്ധിക്കുന്നു
കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേർക്ക് അടുത്തിടെ പരിക്കേറ്റിട്ടുണ്ട്. കൃഷിയും വൻതോതിൽ നശിപ്പിക്കപ്പെട്ടു. അടൂർ - തട്ട റോഡിൽ വയലാവടക്ക് സ്കൂളിന് സമീപം വാഹനമിടിച്ച് കാട്ടുപന്നി ചത്തത് ഒരാഴ്ചമുമ്പാണ്. വലിയ വാഹനങ്ങൾ കാട്ടുപന്നിയെ ഇടിച്ചിടുന്നതും പതിവാണ്. ലോക്ക് ഡൗൺ കാരണം അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം കാട്ടുപന്നികളെ കണ്ടെത്തിയിട്ടുണ്ട്.
കാട്ടുപന്നി വേട്ട
കോന്നിയിൽ
വെടിവയ്ക്കാൻ ഒരാൾമാത്രം,
വെടിവച്ചിട്ടവയുടെ എണ്ണം : 23
റാന്നിയിൽ
വെടിവയ്ക്കാൻ 6 പേർ
വെടിവച്ചിട്ടവയുടെ എണ്ണം : 13
കാട്ടുപന്നികളെ തുരത്താൻ ജനങ്ങളുടെ സഹകരണം ഉണ്ടാകണം. ലൈസൻസുള്ള തോക്കുടമകൾ മുന്നോട്ടുവരണം.
കോന്നി ഫോറസ്റ്റ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |