പത്തനംതിട്ട: സി.പി.എമ്മിന്റെ ചട്ടക്കൂട്ടിൽ നിന്ന് സംഘടനാ ചുമതലകൾ കണിശതയോടെ നിർവഹിക്കുന്നയാളാണ് ജില്ലയിലെ മുതിർന്ന നേതാവായ അഡ്വ. കെ. അനന്തഗോപൻ. ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി അദ്ദേഹത്തെ നിയോഗിച്ചത് പാർട്ടിയും സർക്കാരും ഏൽപ്പിക്കുന്ന ദൗത്യം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതുകൊണ്ടാണ്. അഭിഭാഷകവൃത്തിയുടെ സുവർണ ജൂബിലി വർഷത്തിലാണ് അദ്ദേഹത്തിന് പുതിയ ചുമതല ലഭിച്ചത്.
പുതിയ പദവി മുൻപെങ്ങും കണ്ടിട്ടില്ലാത്ത വെല്ലുവിളി നിറഞ്ഞതാണ്. പ്രളയവും കൊവിഡും കാരണം ശബരിമല ഉൾപ്പെടെ ദേവസ്വം ബോർഡിന്റെ പ്രധാന ക്ഷേത്രങ്ങളെല്ലാം കനത്ത സാമ്പത്തിക നഷ്ടത്തിലാണ്. സർക്കാരിന്റെ താങ്ങുണ്ടായതിനാലാണ് ദേവസ്വം ബോർഡിലെ ജീവനക്കാരുടെ ഉൾപ്പെടെ ശമ്പളം മുടങ്ങാത്തത്. പുതിയ വെല്ലുവിളിയെ എങ്ങനെ നേരിടുമെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇന്നേ ഇറങ്ങുകയുള്ളൂ. അതിന് മുൻപ് എന്തെങ്കിലും പറയുന്നത് ഉചിതമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പതിറ്റാണ്ടുകളായി സംഘടനാ ചുമതല വഹിക്കുന്ന അനന്തഗോപൻ 2001 മുതൽ 2013വരെ ജില്ലാ സെക്രട്ടറിയായിരുന്നു. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗമായിരുന്നു. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടു. ഷോപ്സ് ആൻഡ് എസ്റ്റാബ്ളിഷ്മെന്റ് ബോർഡ് ചെയർമാനായിരുന്നു. ബി.എസ് സി, എൽ.എൽ.ബി ബിരുദധാരിയാണ്. തിരുവല്ല ബറിലെ പ്രമുഖ അഭിഭാഷകനാണ്. തിരുവല്ല ബാർ അസാേസിയേഷൻ പ്രസിഡന്റായിരുന്നു. കേരഫെഡ് ഡയറക്ടർ, പത്തനംതിട്ട ജില്ലാ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇരവിപേരൂർ നന്നൂർ സ്വദേശി. ഭാര്യ വി.ബി രാജമ്മ റിട്ട.ട്രഷറി ഉദ്യോഗസ്ഥയാണ്. മക്കൾ അഡ്വ.അഭിലാഷ് ഗോപൻ, ഡോ.അഭിനേഷ് ഗോപൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |