റാന്നി : സ്കൂൾ സമയങ്ങളിൽ പ്രധാന നിരത്തുകളിൽ ടിപ്പർ ലോറികൾക്ക് ഏർപ്പെടുത്തിയ നിരോധനം പാലിക്കപ്പെടുന്നില്ല. അപകടകരമായ നിലയിൽ ഭാരം കയറ്റിയ വാഹനങ്ങൾ പായുകയാണ്. സ്‌കൂളുകൾ തുറക്കുന്നതിന്റെ മുന്നോടിയായി മുമ്പുണ്ടായിരുന്നപോലെ വിദ്യാർത്ഥികൾ നിരത്തിലിറങ്ങുന്ന സമയത്ത് ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ സ്‌കൂൾ തുറന്ന ആദ്യ ദിനങ്ങളിൽ നിരത്തുകളിൽ ടിപ്പറുകൾക്ക് നേരിയ കുറവുണ്ടായിരുന്നുണ്ടെങ്കിലും ദിവസങ്ങൾ പിന്നിട്ടതോടെ ടിപ്പർ ലോറികൾ സ്‌കൂൾ സമയത്തും നിരത്ത് കയ്യടക്കി.രാവിലെ എട്ടര മുതൽ പത്തുവരെയും വൈകിട്ട് മൂന്നുമുതൽ നാലര വരെയുമാണ് ടിപ്പർ ലോറികൾക്ക് കളക്ടർ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. പാറയും മറ്റും കയറ്റിയ ലോറികളിലെ പൊടിപടലങ്ങൾ കാൽനടയാത്രക്കാരെയും ഇരുചക്ര വാഹനത്തിൽ പോകുന്നവരെയും ബുദ്ധിമുട്ടിലാക്കുന്നു. തിങ്കളാഴ്ച്ച രാവിലെ നിരോധന ഉത്തരവ് നിലനിൽക്കുന്ന സമയത്ത് പാറപ്പൊടിയും ചെളിയും കയറ്റിവന്ന ടിപ്പർ ലോറിയിൽ നിന്ന് വടശേരിക്കര ബംഗ്‌ളാങ്കടവ് റോഡിലും ശബരിമല റോഡിലുമുൾപ്പെടെ ചെളി വീണ് ഗതാഗതതടസമുണ്ടായി.പിന്നീട് നാട്ടുകാരുടെ പരാതിയെ തുടർന്ന് ശബരിമല റോഡിൽ നിന്ന് ചെളി കോരിമാറ്റിയെങ്കിലും ബംഗ്‌ളാങ്കടവ് റോഡിൽ വഴുക്കലുള്ള ചെളി വീണ് കിടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |