ശബരിമല : ഞുണുങ്ങാറിന് കുറുകെയുണ്ടായിരുന്ന പ്രളയത്തിൽ തകർന്ന താത്കാലിക പാലത്തിന് പകരം പുതിയ പാലത്തിന്റെ പണികൾക്ക് ഇന്നലെ തുടക്കമായി. ഇറിഗേഷൻ വകുപ്പിനാണ് നിർമ്മാണ ചുമതല. നെറ്റിനുള്ളിൽ പാറക്കഷണങ്ങൾ അടുക്കി ഗാർബിയൻ സ്ട്രക്ച്ചറിലാണ് പാലം നിർമ്മിക്കുന്നത്. പണികൾ പത്ത് ദിവസംകൊണ്ട് പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഞുണുങ്ങാറിലെ വെള്ളം ഒഴുകിപ്പോകുന്നതിനായി 12 കോൺക്രീറ്റ് പൈപ്പുകളും പാലത്തിന് കുറുകെയായി സ്ഥാപിക്കും. പരമ്പരാഗതപാതയായ കരിമല വഴി എത്തുന്ന തീർത്ഥാടകർ പമ്പയിൽ പ്രവേശിക്കാൻ ഉപയോഗിക്കുന്നതിനൊപ്പം ചെറിയാനവട്ടത്തെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റിലേക്കാവശ്യമായ കെമിക്കൽ ഉൾപ്പെടെയുള്ള സാധനങ്ങളും ട്രാക്ടറിൽ ഇൗ താൽക്കാലിക പാലത്തിലൂടെയായിരുന്നു കൊണ്ടുപോയിരുന്നത്. പാലം വെള്ളത്തിൽ ഒലിച്ചുപോയതോടെ ചെറിയാനവട്ടം പൂർണ്ണമായും ഒറ്റപ്പെടുകയും പ്ളാന്റിലേക്ക് സാധനങ്ങൾ എത്തിക്കാൻ കഴിയാതെ വരികയും ചെയ്തു. ഇൗ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് പാലത്തിന്റെ നിർമ്മാണം സർക്കാർ ഏറ്റെടുത്തത്. ഇന്നലെ പമ്പയിൽ അവലോകനയോഗത്തിന് എത്തിയ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ ഡോ.ദിവ്യാ എസ്. അയ്യർ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, മെമ്പർമാരായ മനോജ് ചരളേൽ, പി.എം.തങ്കപ്പൻ എന്നിവരും നിർമ്മാണപ്രവർത്തനങ്ങൾ നോക്കിക്കണ്ടു.
ചെലവിടുന്നത് : 19.38 ലക്ഷം
നീളം : 20 മീറ്റർ
വീതി : 5 മീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |