ശബരിമല : തീർത്ഥാടകരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സന്നിധാനത്തെ ദേവസ്വം പിൽഗ്രീം സെന്ററുകൾ തുറന്ന് നൽകാൻ ദേവസ്വം ബോർഡ് അനുമതി തേടി. ഇക്കാര്യത്തിൽ ഉന്നതാധികാര സമിതിയുടെയും ആരോഗ്യവകുപ്പിന്റെയും അനുമതി വേണം. കഴിഞ്ഞ 22 മാസങ്ങളായി മുറികൾ അടച്ചിട്ടിരിക്കുന്നത് വഴി തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. അഞ്ഞൂറോളം മുറികൾ ഉള്ളതിൽ മുന്നൂറോളം മുറികൾ തുറന്നുനൽകാൻ സജ്ജമാണ്. ബോർഡ് നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇക്കുറി മുറികളുടെ അറ്റകുറ്റ പണികളും പെയിന്റിംഗും നടന്നില്ല. ശബരി ഗസ്റ്റ് ഹൗസിന് പുറമേ ആറ് പിൽഗ്രീം സെന്ററുകൾ സന്നിധാനത്തുണ്ട്. തീർത്ഥാടകരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കാത്തതിനാൽ അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് ഏറെ വലയുന്നത്. പ്രത്യേകിച്ചും ട്രെയിനിൽ എത്തുന്നവർ. മലകയറി എത്തുന്നവർ ദർശനം നടത്തിയശേഷം സന്നിധാനത്ത് വിരിവച്ചുറങ്ങി ക്ഷീണവും തീർത്ത് അടുത്ത ദിവസം മലയിറങ്ങുകയായിരുന്നു മുൻകാല പതിവ്. സന്നിധാനത്ത് തങ്ങാൻ അനുവദിക്കാത്തതിനാൽ ഇവർ മലകയറി ദർശനം നടത്തിയ ഉടൻ തിരിച്ചിറങ്ങാൻ നിർബന്ധിതരാകുകയാണ്. പ്രായമായവരെ ഇത് ഏറെതളർത്തുന്നതിനാൽ പലരും തീർത്ഥാടനത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ട്രെയിനിൽ എത്തുന്നവർക്ക് അടുത്ത ദിവസമാകും തിരികെ മടങ്ങുന്നതിനുള്ള ബുക്കിംഗ്. ഇൗ സമയമത്രയും വിശ്രമിക്കാൻ ഇടമില്ലാതെ ബസ് സ്റ്റാന്റാഡുകളിലും റെയിൽവേ സ്റ്റേഷനുകളിലുമായി സമയം ചെലവഴിക്കണം.
പിൽഗ്രീം സെന്ററുകൾ പ്രതിദിന വാടകയ്ക്ക് തുറന്ന് നൽകിയാൽ തീർത്ഥാടകരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും. ദേവസ്വം ബോർഡിന്റെ വരുമാനം വർദ്ധിക്കും.
വ്യാപാരകേന്ദ്രങ്ങൾ കൂടുതൽ സജീവമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |