തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ സ്വർണ്ണ കൊടിമരത്തിന് ഇന്നലെ വൈകിട്ട് നാലിന് ഇടിമിന്നലേറ്റു. കൊടിമരം സ്ഥാപിച്ചിട്ടുള്ള രണ്ടരയടി പൊക്കമുള്ള പഞ്ചവർഗ തറയുടെ വടക്കുഭാഗത്തെ കരിങ്കല്ലുകൾ പൊട്ടിത്തെറിച്ചു. വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. കൊടിമരത്തിന്റെ പിത്തളയിലുള്ള ചുറ്റുവേലിയുടെ വടക്കുഭാഗവും മിന്നലിൽ അടർന്നുവീണു. ആളപായമില്ല. വലിയ ശബ്ദത്തോടെ നല്ല കുലുക്കവും അനുഭവപ്പെട്ടു. ഈസമയം ഓഫീസിലിരുന്നയാൾ താഴെവീണു. ക്ഷേത്രത്തിലെ വൈദ്യുതി ബന്ധങ്ങളും തകരാറിലായി. കോടിയർച്ചനയെ തുടർന്ന് 1970ൽ സ്ഥാപിച്ചതാണ് 17 പറകളോടുകൂടിയ ധ്വജസ്തംഭം. ക്ഷേത്രം തന്ത്രിമാരായ അക്കീരമൺ കാളിദാസ ഭട്ടതിരി, പരമേശ്വരൻ വാസുദേവൻ ഭട്ടതിരി എന്നിവരുടെ നിർദ്ദേശാനുസരണം പഞ്ചവർഗതറ തുണിയിട്ട് മൂടിയിരിക്കുകയാണ്. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ, ദേവസ്വം കമ്മിഷണർ അജിത്കുമാർ, അസി.കമ്മിഷണർ പി.ശ്രീലത, അഡ്‌ഹോക് കമ്മിറ്റി കൺവീനർ ആർ.പി.ശ്രീകുമാർ, അന്നദാനസമിതി ജനറൽ സെക്രട്ടറി വി.ശ്രീകുമാർ കൊങ്ങരേട്ട് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. കൊടിമരത്തിന് മുകളിൽ തകരാർ സംഭവിച്ചിട്ടുണ്ടോയെന്ന് ഇന്ന് പരിശോധന നടത്തും. തുടർനടപടികളും തീരുമാനിക്കും. ഒട്ടേറെ ഭക്തജനങ്ങളും സംഭവമറിഞ്ഞു സ്ഥലത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |