പത്തനംതിട്ട: കളക്ടറേറ്റിലെത്തുന്ന പൊതുജനങ്ങളെ സ്വീകരിക്കുന്നത് വർണ്ണപ്പൂക്കളാണ്. നാലു നിലകളിലെ ഒാരാേ നിലകളിലെയും വരാന്തകളിലും പൂച്ചെടികളുണ്ട്. ഒാഫീസുകളിൽ വിലപിടിപ്പുള്ള കസേരകളിലാണ് ഉയർന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ഇരിക്കുന്നത്. പക്ഷെ, നടന്നു കിതച്ചെത്തുന്ന പൊതുജനങ്ങൾക്ക് ഇരിക്കാൻ നല്ല കസേരകളില്ല. പഴകിയതും ഒടിഞ്ഞതുമായ പ്ളാസ്റ്റിക്, തടിക്കസേരകളാണ് ഉള്ളത്. കളക്ടറേറ്റ് വരാന്തകളിൽ ആവശ്യത്തിന് വിശ്രമ സൗകര്യമില്ലാതായിട്ട് നാളുകളായി. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് പൊതുജനങ്ങൾക്കുള്ള കസേരകൾ എടുത്തുമാറ്റിയതാണ്. അടുത്തിടെയായി വരാന്തകളിൽ രണ്ടോ മൂന്നോ കസേരകൾ കാണാം.
ഭൂമിയേറ്റെടുക്കൽ തഹസിൽദാറുടെ ഒാഫീസിന് മുൻവശത്തെ വരാന്തയിൽ ആകെ മൂന്ന് കസേരകൾ മാത്രം. പ്ളാസ്റ്റിക് വരിഞ്ഞ തടിക്കസേരകളിൽ ഒന്നിന്റെ ഇരിപ്പിടം കുഴിഞ്ഞു. ഇരിക്കുന്നവർ പ്ളാസ്റ്റിക് പൊട്ടി താഴേക്ക് പതിക്കാം. മറ്റൊന്നിന്റെ ചാര് ഭാഗത്തെ പ്ളാസ്റ്റിക് പൊട്ടിക്കിടക്കുന്നു. മൂന്ന് കസേരകളുടെയും കാലുകൾ ഉറച്ചതല്ല.
ആക്രിക്കട പോലെ...
ജില്ലാ ആരോഗ്യ വകുപ്പ് ഒാഫീസിന് മുന്നിലെ വരാന്തകളിൽ കസേരകളില്ല. തുരുമ്പിച്ച അലമാരകളുടെ സമ്മേളനമാണ് ഇവിടെ. ഇതിനുള്ളിൽ ഫയലുകൾ സൂക്ഷിച്ചിരിക്കുന്നത് സുരക്ഷിതത്വമില്ലാതെയാണ്. ചിലതിന് മാത്രം പൂട്ടുണ്ട്. കണ്ണാടി അലമാരകൾ പൊട്ടിച്ച് ആർക്ക് വേണമെങ്കിലും ഫയലുകളെടുക്കാം. ഒരു വർഷത്തിലേറെയായി വരാന്തകൾ നിറഞ്ഞ് അലമാരകൾ വച്ചിരിക്കുന്നു. ജില്ലാ മെഡിക്കൽ ഒാഫീസിലെ പ്രധാന ഫയലുകൾ സൂക്ഷിച്ചിരിക്കുന്നത് തുറന്ന വരാന്തയിലെ അലമാരകളിലാണ്. ഉപയോഗമില്ലാത്ത തുരുമ്പെടുത്ത ഇരുമ്പ് അലമാരകൾ ഒന്നിന് മുകളിൽ ഒന്നായി അടുക്കിയിട്ടുണ്ട്.
സാനിട്ടൈസറില്ല
പൊതുജനങ്ങൾ എത്തുന്ന കളക്ടറേറ്റിലെ ഒാഫീസുകൾക്ക് മുന്നിൽ സാനിട്ടൈസർ സൗകര്യങ്ങളില്ല. ആളുകൾക്ക് നിയന്ത്രണങ്ങളില്ലാതെ എവിടെയും കയറിച്ചെല്ലാം. ഒാമൈക്രോൺ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലലുകൾ എടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |