പത്തനംതിട്ട : മൂന്ന് വർഷം മുമ്പ് ചെയ്ത ടാറിംഗ് ഇളകി കുണ്ടും കുഴിയുമായി. നാല് കിലോമീറ്ററോളം ദൂരമുള്ള കടമ്മനിട്ട - പത്തനംതിട്ട റോഡാണ് യാത്രക്കാരുടെ നടുവൊടിക്കുന്നത്. കെ.എസ്.ടി.പിയ്ക്കാണ് നിർമ്മാണ ചുമതല. നിറയെ കുഴികൾ രൂപപ്പെട്ടിരിക്കുന്ന ഈ റോഡിൽ നിർമ്മാണം നടത്താൻ അധികൃതർ തയ്യാറാകുന്നില്ല. നിരവധി പരാതികൾ പ്രദേശവാസികൾ നൽകിയെങ്കിലും കെ.എസ്.ടി.പി റോഡ‌് ആയതിനാൽ പഞ്ചായത്ത് അധികൃതർ കൈമലർത്തുകയാണ്. നൂറ് മീറ്റർ ഇടവിട്ട് റോഡിൽ വലിയ കുഴികളാണ് ഉള്ളത്. ദിവസവും നൂറ് കണക്കിനാളുകൾ ഇതുവഴി യാത്ര ചെയ്യുന്നു.
ഇരുചക്രവാഹനങ്ങൾക്ക്
അപകടക്കെണി
റോഡിലെ കുഴി ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് ഇരുചക്രവാഹനക്കാരെയാണ്. ഒരു ദിവസം മൂന്ന് പേരെങ്കിലും റോഡിലെ കുഴിയിൽ അപകടത്തിൽപ്പെടാറുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇവിടെ റോഡ് പണിയാൻ മെറ്റൽ ഇറക്കിയിരുന്നു. ഇതും അപകടക്കൂനയായി നിലകൊള്ളുകയാണ്.
മഴ പെയ്താൽ കുളമാകും
ഓടയില്ലാത്തതിനാൽ മഴപെയ്താൽ വഴിയിൽ വെള്ളക്കെട്ട് രൂപപ്പെടും. ജില്ലയിൽ മഴ വർദ്ധിച്ചതോടെ വലിയ രീതിയിൽ കുത്തൊഴുക്കുണ്ടായി റോഡിലെ പകുതിയിലേറെ ടാർ ഒലിച്ച് പോയി.
" ഈ റോഡിൽ എല്ലാ ദിവസവും അപകടം ഉണ്ടാകും. നിറയെ വളവും തിരിവും ഉള്ള റോഡാണിത്. നിരവധി പരാതികൾ അധികാരികൾക്ക് നൽകിയെങ്കിലും തീരുമാനമായിട്ടില്ല. "
മഹേഷ് കടമ്മനിട്ട
(പ്രദേശവാസി)
" ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് പണി ആരംഭിക്കും. ഉടൻ പണി ആരംഭിക്കാൻ സാദ്ധ്യതയുള്ളതിനാൽ കെ.എസ്.ടി.പിയ്ക്ക് പരാതി ഒന്നും നൽകിയിട്ടില്ല. "
മിനി സോമരാജൻ
(നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |