ശബരിമല : അയ്യപ്പന്റെ തിരുസന്നിധിയിലും മാളികപ്പുറത്തും പ്രസാദം വിതരണം ചെയ്യുന്നത് റാക്കില എന്ന് അറിയപ്പെടുന്ന കാട്ടുകൂവയുടെ ഇലയിലാണ്. പെട്ടെന്ന് നശിച്ചുപോകില്ലെന്നതാണ് റാക്കിലയുടെ പ്രത്യേകത. അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ഭക്തർക്ക് തിരികെ നാട്ടിലെത്തുംവരെ റാക്കിലയിൽ പ്രസാദം കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കുവാൻ കഴിയും. പൊന്നമ്പലമേടിന് സമീപത്തെ കാക്കത്തോട്, പമ്പ, നിലയ്ക്കൽ, അട്ടത്തോട് വനമേഖലകളിൽ നിന്ന് ആദിവാസികളാണ് റാക്കില പ്രസാദവിതരണത്തിനായി ശേഖരിക്കുന്നത്. കാട്ടരുവികളും പാറക്കൂട്ടങ്ങളും താണ്ടി, വിഷപ്പാമ്പുകളും വന്യമൃഗങ്ങളും നിറഞ്ഞ കാട്ടിനുള്ളിൽ നിന്ന് അതി രാവിലെ തന്നെ ഇല വെട്ടിയൊതുക്കിയെടുക്കും. തലച്ചുമടായാണ് കാട്ടിനുള്ളിൽ നിന്ന് ഇല സന്നിധാനത്ത് എത്തിക്കുന്നത്. പ്രകൃതിദത്തമായ ചില ഗുണങ്ങൾ റാക്കിലയ്ക്കുണ്ട്. മറ്റു ക്ഷേത്രങ്ങളിൽ വാഴയിലയിൽ പ്രസാദം നൽകുമ്പോൾ ശബരിമലയിലും മാളികപ്പുറത്തും ഭക്തർക്ക് പ്രസാദം ലഭിക്കുന്നത് റാക്കിലയിലാണെന്ന പ്രത്യേകത അയ്യപ്പഭക്തരിലും കൗതുകമുണർത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |