ശബരിമല: സന്നിധാനത്ത് തിരക്കേറുന്നു. വ്യാഴാഴ്ച വരെ 4,75,217 പേരാണ് ശബരിമലയിലെത്തിയത്. വ്യാഴാഴ്ചയാണ് ഏറ്റവും കൂടുതൽ ഭക്തർ മലചവിട്ടിയത്. 36,279 പേർ. എട്ടാം തീയതി വരെ 5,65,102 പേരാണ് ഓൺലൈൻ ബുക്കിംഗ് ചെയ്തിരുന്നത്. ഇതിൽ 4,31,771 പേർ ദർശനത്തിനെത്തി. വെർച്വൽ ക്യു വഴി ബുക്കിംഗ് ലഭിക്കാത്തവർക്കായി നവംബർ 19 മുതൽത്തന്നെ സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിരുന്നു. 7,167 പേരാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയത്. നിലയ്ക്കലെ നാല് കൗണ്ടറുകളിലും വിവിധ ക്ഷേത്രങ്ങളിലുമായി സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മല കയറിയെത്തുന്ന അയ്യപ്പഭക്തർക്ക് പുലർച്ചെ നാലുമണിക്കുതന്നെ ദർശനത്തിന് അനുവാദം നൽകിയിട്ടുണ്ട്. നേരത്തെ ഗണപതി ഹോമത്തിന് ശേഷം 4.45ഓടെയായിരുന്നു ദർശനം അനുവദിച്ചിരുന്നത്.. രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന അന്നദാനം ആറ് മണിയിലേക്ക് മാറ്റിയപ്പോൾ ഹാളിൽ തിരക്ക് നിയന്ത്രിക്കാനും ഭക്തർക്ക് സൗകര്യപ്രദമായി കഴിക്കുന്നതിനുമുള്ള സൗകര്യമാണ് കൈവന്നത്.
പ്രധാന വഴിപാടുകളിലൊന്നായ നെയ്യഭിഷേകം ഭക്തർക്ക് നേരിട്ടുനടത്താൻ കഴിയാത്ത സാഹചര്യത്തിൽ നെയ്യ് സ്വീകരിക്കുന്നതിനും തിരിച്ചുനൽകാനുമായി രണ്ടുവീതം കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. ദർശനത്തിന് ശേഷം വിരിവച്ച് വിശ്രമിക്കാൻ മാളികപ്പുറം ഫ്‌ളൈഓവർ, അന്നദാന മണ്ഡപത്തിന് സമീപം, ലോവർ തിരുമുറ്റം, പാണ്ടിത്താവളത്തിന് സമീപം തുടങ്ങിയ ഇടങ്ങളിൽ അനുമതി നൽകിയിട്ടുണ്ട്. സന്നിധാനത്ത് വിരിവയ്ക്കാനുള്ള തീരുമാനമുണ്ടാകുന്ന പക്ഷം ഉപയോഗിക്കാനായി 500 മുറികൾ സജ്ജമാണെന്നും ഇതിലൂടെ രണ്ടായിരത്തിലധികം പേർക്ക് വിരിവയ്ക്കാൻ സൗകര്യമുണ്ടാകുമെന്നും ദേവസ്വം എക്സിക്യുട്ടിവ് ഓഫീസർ പറഞ്ഞു. പൊലീസ് സ്‌പെഷൽ ഓഫീസർ ആർ. ആനന്ദിന്റെ കീഴിൽ ശബരിമല സന്നിധാനത്ത് 450 പൊലീസുകാരാണ് വിവിധ മേഖലകളിലായി ജോലി ചെയ്യുന്നത്. ഗവ അലോപ്പതി ആശുപത്രിയിൽ 11 ഡോക്ടർമാരും 20 പാരാമെഡിക്കൽ ജീവനക്കാരുമാണ് സന്നിധാനത്ത് സേവനത്തിലുള്ളത്. അഞ്ച് ഡോക്ടർമാരടക്കം 14 പേർ ഗവ ആയുർവേദ ആശുപത്രിയിലും ഗവ ഹോമിയോ ആശുപത്രിയിൽ രണ്ട് ഡോക്ടർമാരടക്കം ആറു പേരുമാണുള്ളത്.നീലിമല- അപ്പാച്ചിമേട് വഴിയുള്ള പരമ്പരാഗത പാത തുറക്കുന്ന സാഹചര്യമുണ്ടായാൽ ഭക്തരെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |