കൊടുമൺ: ഉയർന്ന മാർക്കോടെ ബിരുദാനന്തര ബിരുദം സമ്പാദിച്ച് വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അദ്ധ്യാപകനായ ചെറുപ്പക്കാരൻ സ്വന്തം വീട് അഗ്നിക്കിരയാക്കിയ ശേഷം അനാഥാലയത്തിൽ കഴിയുന്ന കഥയാണിത്. പേര് മനോജ്. വയസ് 46.
ഇംഗ്‌ളീഷ്, ചരിത്രം വിഷയങ്ങളിൽ ബിരുദാനന്തരബിരുദം. അദ്ധ്യാപക യോഗ്യത, സെറ്റ്. ഫസ്റ്റ് ക്‌ളാസ് വിജയം.
പത്തനംതിട്ട ജില്ലയിൽ വിവിധ ഹയർസെക്കൻഡറി സ്‌കൂളുകളിലും സ്വകാര്യ വിദ്യാലയങ്ങളിലും വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അദ്ധ്യാപകനായിരുന്നു ഒരിക്കൽ മനോജ്.
യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന മനോജ് ജാർഖണ്ഡിലെ സ്വകാര്യ വിദ്യാലയത്തിലും പഠിപ്പിച്ചു. ഭാഷയിലും സംസ്കാരത്തിലും വൈവിദ്ധ്യം പുലർത്തുന്നവരുമായി നീണ്ട ഇടപെടൽ. ഒടുവിൽ നാട്ടിൽ തിരിച്ചെത്തി. സഹോദരിയുടെ വിവാഹം നടത്തിയ ശേഷം ജീവിത സഖിയെ കണ്ടെത്തി. 15 ദിവസം നീണ്ട ദാമ്പത്യ ജീവിതം.
എപ്പോഴോ മനസിന്റെ താളംതെറ്റി. സ്വന്തം വിട് സ്വയം അഗ്‌നിക്കിരയാക്കി. സഹോദരങ്ങളുമായി അകന്നു. കിടപ്പാടം നഷ്ടമായി. ബസ് സ്റ്റാൻഡിലും കടത്തിണ്ണയിലും അന്തിയുറക്കം. സഹപാഠികളെയും സുഹ്യത്തുക്കളെയും തേടി പിന്നെയും യാത്രകൾ. അവരിൽ ചിലരൊക്കെ ചെറിയ സഹായങ്ങൾ നൽകി. ചിലർ കൈവിട്ടു. മനസിന്റെ സമനില വീണ്ടെടുക്കാൻ മാനസികരോഗാശുപ്രതിയിൽ ചികിത്സ തേടി. പൂർണമായും മാറാത്ത അസുഖമാണെന്ന് ബോദ്ധ്യമായി. മനോജിന്റെ ജീവിതം ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മഹാത്മജനസേവകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയെ സമീപിച്ചു. മനോജിന് മഹാത്മയിൽ അഭയം നൽകി. വർഷങ്ങളായി മഹാത്മയിലെ അന്തേവാസികൾക്കൊപ്പം കഥപറഞ്ഞും കേട്ടും പുതിയ ജീവതം നയിക്കുകയാണ് മനോജ്.
പഠനത്തിൽ ഒന്നാമൻ
അടൂർ തട്ടയിലെ വീടിനടുത്തുള്ള എൽ.പി സ്‌കൂളിലായിരുന്നു മനോജിന്റെ പ്രാഥമിക വിദ്യാഭ്യാസം. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ സെക്കൻഡറി വിദ്യാഭ്യാസം. അച്ഛന് കൂലിപ്പണിയായിരുന്നു. നാലു സഹോദരങ്ങൾ. അസുഖബാധിതയായി അമ്മ മരിച്ചശേഷം പ്രമുഖ സ്വകാര്യ വിദ്യാലയത്തിൽ ബിരുദപഠനത്തിന് ചേർന്നു. പരീക്ഷകളിൽ എന്നും ഒന്നാമതായിരുന്നു വിജയം. പഠിക്കാൻ സമർത്ഥനായതുകൊണ്ട് അവർ മനോജിന് ഏറെ സൗജന്യങ്ങൾ അനുവദിച്ചു. ഹിസ്റ്ററിയിൽ ഉയർന്ന മാർക്കോടെ ബിരുദം നേടിയ ശേഷം അവിടെത്തന്നെ കുറെനാൾ പഠിപ്പിച്ചു. നഗരത്തിലെ ഒരു പാരലൽ കോളേജിൽ ഹിസ്റ്ററിയിൽ ബിരുദാനന്തരബിരുദത്തിനു ചേർന്നു. ഉയർന്ന മാർക്കോടെ വിജയിച്ചു. സെററ് പാസായി പല ഹയർസെക്കൻഡറി സ്‌കൂളുകളിലും ഗസ്റ്റ് അദ്ധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |