ശബരിമല: വഴിപാട് പ്രസാദമായ ഉണ്ണിയപ്പത്തിന്റെ വില്പന പായ്ക്കിങ് ജോലിക്കാരുടെ കുറവുമൂലം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. പ്രതിദിനം അമ്പതുകൂട്ട് അപ്പം തയ്യാറാക്കുന്നുണ്ടെങ്കിലും പതിനഞ്ചോളം ജീവനക്കാർ മാത്രമാണ് പായ്ക്കിങ്ങിനായി സന്നിധാനത്തുള്ളത് .അതാത് ദിവസം ഉണ്ടാക്കുന്ന അപ്പം യഥാസമയം പായ്ക്ക് ചെയ്യാൻ കഴിയാത്തതിനാൽ പ്രസാദ വിതരണ കൗണ്ടറിൽ വിതരണത്തിന് ആവശ്യമായ അപ്പം എത്തിക്കാൻ കഴിയുന്നില്ല. തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്കിടയിലും പ്രതിദിനം 40000 കവർ അപ്പമാണ് ശരാശരി വിറ്റുപോകുന്നത്. അപ്പം പായ്ക്ക് ചെയ്യുന്നതിന് ജീവനക്കാരെ എത്തിക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കരാർ നൽകിയിരിക്കുകയാണ്. ദേവസ്വം ജീവനക്കാരുടെയും, താത്കാലിക ജീവനക്കാരുടെയും എണ്ണവും മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കുറവാണ്.ഇവരിൽത്തന്നെ പലരും ശാരിരികപ്രശ്നങ്ങൾ മൂലം മലയിറങ്ങുകയും ചെയ്തു. മുൻകാലകളിൽ തീർത്ഥാടനകാലത്ത് താത്കാലിക ജീവനക്കാരുൾപ്പെടെ രണ്ടായിരത്തോളം പേരെയാണ് ജോലിക്ക് നിയോഗിച്ചിരുന്നത്. ഇന്നലെ പരമാവധി ഒരാൾക്ക് 22 പായ്ക്കറ്റ് ഉണ്ണിയപ്പം വരെയാണ് നൽകിയത്. കൂടുതൽ ജീവനക്കാരെ നിയോഗിച്ച് പ്രസാദ വിതരണം കാര്യക്ഷമമാക്കുമെന്ന് ശബരിമല എക്സിക്യുട്ടീവ് ഒാഫീസർ കൃഷ്ണ കുമാരവാരിയർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |