ശബരിമല : സന്നിധാനത്ത് തീർത്ഥാടകർക്ക് രാത്രി താമസിക്കാൻ അനുമതി നൽകിയിട്ടും അക്കോമഡേഷൻ സെന്ററുകളിലെ മുറികളുടെ ശുചീകരണത്തിനും മറ്റും ജീവനക്കാരില്ല. ഇതിനു ആവശ്യമായ ജോലിക്കാരെ ദേവസ്വം ബോർഡ് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുകയാണ് പതിവ്. ഇത്തവണ തീർത്ഥാടനം തുടങ്ങിയിട്ടും മുറികൾ നല്കാൻ കഴിയാതെ വന്നതോടെ ജീവനക്കാരെ അക്കോമഡേഷൻ സെന്ററുകളിൽ നിയമിക്കാൻ ദേവസ്വം ബോർഡിന് കഴിഞ്ഞിട്ടില്ല. അക്കോമഡേഷൻ സെന്ററിൽ ആരംഭിച്ച റൂം ബുക്കിംഗ് ടോക്കൺ വിതരണം കഴിഞ്ഞ ദിവസം ദേവസ്വം എക്‌സിക്യുട്ടിവ് ഓഫീസർ വി.കൃഷ്ണകുമാര വാര്യർ ഉദ്ഘാടനം ചെയ്തിരുന്നു. 500 മുറികളാണ് കൊവിഡ് മാനദണ്ഡപ്രകാരം തീർത്ഥാടകർക്കായി സന്നിധാനത്ത് ക്രമീകരിച്ചിരിക്കുന്നത്. പരമാവധി പന്ത്രണ്ട് മണിക്കൂർ വരെ മുറികളിൽ താമസിക്കാൻ കഴിയും. അനുവദിച്ച സമയത്തിന് ശേഷം മുറി ഒഴിഞ്ഞില്ലെങ്കിൽ കോഷൻ ഡിപോസിറ്റ് തുക തിരിച്ചു കിട്ടുകയുമില്ല. ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിക്കാത്തതിനാൽ സന്നിധാനത്ത് എത്തുന്ന ഭക്തർക്ക് നേരിട്ട് അക്കോമഡേഷൻ ഓഫീസിലെ കൗണ്ടറിൽ വന്നാൽ മാത്രമേ മുറികൾ ലഭിക്കുകയുള്ളു. അക്കോമഡേഷൻ ഓഫീസിൽ നിന്ന് മുറികൾ എടുക്കുമ്പോൾ ലഭിക്കുന്ന രസീതുമായി തീർത്ഥാടകർ കെട്ടിടങ്ങളിലെ കെയർ ടേക്കറെ സമീപിക്കുമ്പോൾ മുറികളുടെ താക്കോൽ ലഭിക്കും. മുറികൾ ഒഴിയുമ്പോൾ താക്കോൽ തിരികെയേൽപ്പിച്ചു മുറി ഒഴിഞ്ഞ സമയം രസീതിന്റെ പിന്നിലെഴുതിവാങ്ങി, അക്കോമഡേഷൻ സെന്ററിലെത്തി സെക്യൂരിറ്റി തുക തിരികെ വാങ്ങണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |