പത്തനംതിട്ട :മുഅയ് തായ് എന്ന ആയോധനമുറയെക്കുറിച്ച് കേട്ടിട്ടുണ്ടോ ?. 'ഓംഗ് ബാക്ക് ' എന്ന തായ്ലന്റ് സിനിമ കാണും വരെ പത്തനംതിട്ട സ്വദേശി അരുൺകുമാറിനും ഇതേക്കുറിച്ച് അറിയില്ലായിരുന്നു. ഇൗ സിനിമയിലെ പ്രകടനങ്ങൾ കണ്ട് വിസ്മയിച്ചാണ് കരാട്ടെ പരിശീലകനായ അരുൺകുമാർ മുഅയ് തായ് പഠിക്കാൻ തീരുമാനിച്ചത് . പിന്നെ തിരിഞ്ഞുനോക്കിയില്ല. മലപ്പുറത്തായിരുന്നു പഠനം.
മുഅയ് തായ് സംസ്ഥാന തലത്തിൽ സ്വർണവും നാഷണൽ ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടിയ അരുൺകുമാർ മാർച്ചിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിനായുള്ള ഒരുക്കത്തിലാണ്.
ശേഷം ഒളിമ്പിക്സാണ് സ്വപ്നം . അതിനായി കടുത്ത പരിശീലനത്തിലാണ് ഇൗ മുപ്പത്തിരണ്ടുകാരൻ. കിക്ക് ബോക്സിംഗിൽ ദേശീയ മത്സരത്തിലേക്ക് യോഗ്യത നേടിയെങ്കിലും പിതാവിന് സുഖമില്ലാത്തതിനാൽ പോകാൻ കഴിഞ്ഞിരുന്നില്ല. വിവാഹ ശേഷം ഭാര്യ ആഷിജയുടെ പിന്തുണ കൂടി ലഭിച്ചതോടെയാണ് ഇൗ രംഗത്ത് സജീവമായത്. ഇപ്പോൾ പന്തളത്ത് സജിത് സുരേഷിന്റെ കീഴിലാണ് പരിശീലനം.ഇംഫാലിൽ നടക്കുന്ന നാഷണൽ ചാമ്പ്യൻഷിപ്പിലേക്കുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. വെണ്ണിക്കുളം താനുവേലിൽ തെക്കേതിൽ അംബികയുടെയും യശോധരന്റെയും മകനാണ് അരുൺകുമാർ. സഹാദരങ്ങൾ : അനൂപ്. അശ്വതി.
മുഅയ് തായ്
പണ്ട് തായ്ലന്റിൽ സൈനികർ ഉപയോഗിച്ചിരുന്ന യുദ്ധമുറയാണ് മുഅയ് തായ്. സ്വതന്ത്ര പോരാട്ടം എന്നാണ് അർത്ഥം. അന്ന് ആയുധങ്ങൾ ഉപയോഗിച്ചിരുന്നു. മത്സരത്തിൽ ആയുധങ്ങൾ ഉപയോഗിക്കാറില്ല. പകരം കാൽപാദങ്ങൾ, കൈമുട്ട്, കാൽമുട്ട്, കൈമുഷ്ടി എന്നിവയാണുപയോഗിക്കുക. തുല്യഭാരമുള്ളവർ തമ്മിൽ ബോക്സിംഗ് മാതൃകയിലാണ് മത്സരം.പത്ത് വയസുമുതൽ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ നടക്കുന്നുണ്ട്.
അപകടസാദ്ധ്യതയേറെ
അപകട സാദ്ധ്യതയുള്ളതിനാൽ മുഅയ് തായ് പഠിക്കാൻ അധികമാരും തയ്യാറാകില്ല.സംസ്ഥാനത്ത് കാസർകോടും ഇടുക്കിയും ഒഴികെ ബാക്കി എല്ലാ ജില്ലകളിലും മുഅയ് തായ് പരിശീലനം നടക്കുന്നുണ്ട്. പക്ഷേ പഠിക്കാനെത്തുന്നവർ വളരെ കുറവാണ്. ചിലർ ഇടയ്ക്കുവച്ച് നിറുത്തി മടങ്ങും. ഇന്ത്യയിൽ മു അയ് തായുടെ ആസ്ഥാനം മുംബയ് ആണ്.കേരള സ്പോർട്സ് കൗൺസിലിന്റെ അനുമതി ഇതുവരെ മുഅയ് തായ്ക്ക് ലഭിച്ചിട്ടില്ല. ഇതിനായി കാത്തിരിക്കുകയാണ് അസോസിയേഷൻ.
" സ്വയം പ്രതിരോധിക്കാനും ഫിറ്റ്നസിനും ഏറ്റവും മികച്ചതാണ് മുഅയ് തായ് . അപകടസാദ്ധ്യത ഒഴിവാക്കാൻ സുരക്ഷാ കവചങ്ങൾ ഉപയോഗിച്ചാണ് മത്സരം. 2024 ൽ നടക്കാനിരിക്കുന്ന പാരീസ് ഒളിമ്പിംക്സിലാണ് ആദ്യമായി മുഅയ് തായ് മത്സരം നടക്കുക . "
ബിനു ജോസഫ്
സംസ്ഥാന മുഅയ് തായ് അസോസിയേഷൻ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |