ശബരിമല: സ്പോട്ട് രജിസ്ട്രേഷൻ പ്രതിദിനം പതിനായിരമാക്കി ഉയർത്തിയതോടെ അയ്യപ്പഭക്തരുടെ എണ്ണത്തിൽ വർദ്ധനവ്. അയ്യായിരം പേർക്കായിരുന്നു നേരത്തെ രജിസ്ട്രേഷൻ . അൻപതിനായിരം പേർക്കാണ് വെർച്വൽക്യൂ വഴി ദർശനത്തിന് അനുമതി നൽകിയിരിക്കുന്നത്. പത്തൊൻപതുവരെ സ്ളോട്ട് പൂർണമായും ബുക്കുചെയ്തുകഴിഞ്ഞു. അതേസമയം ദർശനത്തിന് എത്തുന്നവരിൽ 30 ശതമാനത്തിന്റെ കുറവുണ്ട്. ഇൗ സാഹചര്യത്തിൽ സ്പോട്ട് ബുക്കിംഗിന് എത്തുന്ന മുഴുവൻ തീർത്ഥാടകർക്കും ദർശാനനുമതി നൽകുന്നുണ്ട്. 15,000 പേർക്കുവരെ സ്പോട്ട് ബുക്കിംഗിലൂടെ ദർശനത്തിന് അനുമതി ലഭിച്ച ദിവസങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായി. ഇതോടെയാണ് ദേവസ്വം ബോർഡും പൊലീസും സ്പോട്ട് ബുക്കിംഗ് സൗകര്യം കൂടുതൽ വിപുലപ്പെടുത്തിയത്. ഇതിനെത്തുടർന്ന് കൂടുതൽ തീർത്ഥാടകർ എത്തിത്തുടങ്ങി.എരുമേലി, നിലയ്ക്കൽ എന്നിവിടങ്ങിളിലാണ് ഏറ്റവും കൂടുതൽപേർ സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നത്. ഒപ്പം മറ്റുകേന്ദ്രങ്ങളിലെ സൗകര്യവും തീർത്ഥാടകർ വിനിയോഗിച്ചുതുടങ്ങി. ഇതോടെയാണ് തീർത്ഥാടകരുടെ എണ്ണത്തിൽ പ്രതീക്ഷിച്ചത്ര വർദ്ധനവ് പ്രകടമായി തുടങ്ങിയത്. ഇതോടെ വെർച്വൽക്യൂവഴി ദർശനം ലഭിക്കാതെവന്ന എല്ലാ തീർത്ഥാടകർക്കും ബുദ്ധിമുട്ടില്ലാതെ തന്നെ ദർശന സൗകര്യം ലഭ്യമായി.
ബേസ് സ്റ്റേഷനായ നിലയ്ക്കലിൽ നാല് കൗണ്ടറുകളാണ് സ്പോട്ട് ബുക്കിംഗിനായി ഒരുക്കിയത്. തീർത്ഥാടന വഴിയിലെ ഇടത്താവളങ്ങളായ എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രം, കുമളി ചെക്ക് പോസ്റ്റ്, തിരുവനന്തപുരം ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ ശ്രീമഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം, പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം, കീഴില്ലം മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും സ്പോട്ട് ബുക്കിംഗ് നടത്താം. വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ട് തീർത്ഥാടകർ എത്താതിരുന്നാൽ തുടർന്നുള്ള ഒഴിവുകൾ സ്പോട്ട് ബുക്കിംഗിലേക്ക് മാറ്റുന്നതിനാൽ കൂടുതൽ പേർക്ക് അവസരം ലഭിക്കുന്നുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |