പത്തനംതിട്ട : സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം മന്ത്രി വീണാജോർജിന്റെ എം.എൽ.എ ഫണ്ടിൽ നിന്നുള്ള തുക ചെലവഴിച്ച് നിർമ്മിച്ച വിശ്രമകേന്ദ്രം പണി പൂർത്തിയായി ഒരുവർഷം പിന്നിട്ടിട്ടും ഇതുവരെ തുറന്ന് നൽകിയിട്ടില്ല. ജില്ലാആസ്ഥാനത്തെത്തുന്ന സ്ത്രീകളും മറ്റുയാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയാണ് ഇതിനുള്ള പദ്ധതി തയാറാക്കിയത്. 2019ൽ റോസ്ലിൻ സന്തോഷ് നഗരസഭാദ്ധ്യക്ഷയായപ്പോഴാണ് വിശ്രമകേന്ദ്രത്തിനായി നഗരസഭയുടെ സ്ഥലം വിട്ടുനൽകിയത്.
നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണച്ചുമതല. 65 ലക്ഷംരൂപ പദ്ധതി ചെലവായി.
രണ്ട് നില കെട്ടിടത്തിന് 2400 ചതുരശ്ര അടി വിസ്തൃതിയുണ്ട്. ഭക്ഷണസൗകര്യം, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മുറികൾ, ശുചിമുറികൾ, മുലയൂട്ടുന്ന അമ്മമാർ, ഭിന്നശേഷിക്കാർ എന്നിവർക്കും മുറികൾ, ഇൻഫർമേഷൻ സെന്റർ, പുസ്തകശാല തുടങ്ങിയ ക്രമീകരണങ്ങൾ കെട്ടിടത്തിലുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഭക്ഷ്യവകുപ്പിന്റെ ബഡ്ജറ്റ് ഹോട്ടൽ ഇതിൽ തുടങ്ങാനും ആലോചനയുണ്ടായിരുന്നു.
സി.എസ്.ആർ ഫണ്ടുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഏറ്റവും മികച്ച ഫർണിച്ചർ വാങ്ങാൻ പദ്ധതിയിട്ടിരുന്നെങ്കിലും ഫണ്ട് ലഭിച്ചില്ല.
എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് നിർമ്മിച്ചതെങ്കിലും ഉദ്ഘാടനവും മറ്റ് ക്രമീകരണങ്ങളും ഒരുക്കി നഗരസഭയ്ക്ക് കെട്ടിടം കൈമാറും.
മണ്ഡലകാലത്ത് പ്രയോജനപ്പെടുത്താവുന്ന കെട്ടിടം
ശബരിമല തീർത്ഥാടകർക്ക് പ്രാഥമിക ആവശ്യങ്ങൾക്കും കെട്ടിടത്തിലെ സംവിധാനം ഉപയോഗപ്പെടുത്താമായിരുന്നു.
ഇൻഫർമേഷൻ സെന്റർ വഴി ശബരിമല വിവരങ്ങൾ, ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവയെ കുറിച്ചും ഇൗ കേന്ദ്രത്തിലൂടെ കൂടുതൽ അറിയാൻ ക്രമീകരണമൊരുക്കുമെന്ന് മുമ്പ് അധികൃതർ അറിയിച്ചിരുന്നു.
മന്ത്രിയുമായി ഇത് സംബന്ധിച്ച് സംസാരിച്ചിരുന്നു. വിശ്രമകേന്ദ്രത്തിന്റെ നടത്തിപ്പിനായി സിവിൽ സപ്ലൈസിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാകാനുണ്ട്. അത് സംബന്ധിച്ചും നടപടി ക്രമങ്ങൾ നടക്കുകയാണ്.
ടി. സക്കീർ ഹുസൈൻ
പത്തനംതിട്ട നഗരസഭാ ചെയർമാൻ
വിശ്രമകേന്ദ്രം
നിർമ്മാണ ചെലവ് : 65 ലക്ഷം രൂപ
രണ്ടുനില കെട്ടിടം,
വിസ്തൃതി : 2400 ചതുരശ്ര അടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |