കോന്നി : വന്യമൃഗങ്ങളുടെ ശല്യത്തിൽ തണ്ണിത്തോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ പൊറുതിമുട്ടുകയാണ്. കാടിറങ്ങുന്ന മൃഗങ്ങൾ ജനവാസ മേഖലയിലെ കൃഷിയൊന്നാകെ നശിപ്പിച്ചും ജീവന് ഭീഷണിയായും നാട്ടിലാകെ വിലസുന്നു. വനംവകുപ്പ് അധികൃതരോട് നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല.
മേടപ്പാറയിലെ പ്ലാന്റേഷൻ കോർപ്പറേഷൻ എസ്റ്റേറ്റിൽ പുലിയുടെ കാൽപാടുകൾ കണ്ടത് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. എസ്റ്റേറ്റിൽ പുലിയുടെ മുരൾച്ച കേട്ടതായും പ്രദേശവാസികൾ പറഞ്ഞു. വനപാലകർ ജാഗ്രതാനിർദേശം നൽകിയെങ്കിലും തൊഴിലാളികൾ ഭീതിയോടെയാണ് ഇവിടെ ജോലിചെയ്യുന്നത്. മുൻപ് മേടപ്പാറയിലെ എസ്റ്റേറ്റിൽ പലതവണ പുലിയിറങ്ങി കന്നുകാലികളെ ആക്രമിച്ചിരുന്നു. ഒന്നര വർഷംമുൻപ് എസ്റ്റേറ്റിൽ ടാപ്പിംഗ് തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്നു. പൂച്ചക്കുളം മേഖലയിലെ ഒട്ടുമിക്ക താമസക്കാരും കാട്ടാന ശല്യംമൂലം പ്രദേശത്തുനിന്ന് താമസം മാറിപോയി. ആൾതാമസമില്ലാത്ത പ്രദേശത്തെ വീടുകൾ കാട്ടാനകൾ നശിപ്പിക്കുകയാണ്.
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വന്യമൃഗശല്യം മൂലം കർഷകർ കൃഷി ഉപേക്ഷിക്കുകയാണ്. തെങ്ങുകൾ വാനരക്കൂട്ടങ്ങൾ നശിപ്പിക്കുമ്പോൾ മറ്റുകൃഷികൾ കാട്ടുപന്നി, കാട്ടുപോത്തുകൾ, കാട്ടാനകൾ എന്നിവ ഇല്ലാതാക്കുന്നു. ഇടവിള കൃഷിയും പച്ചക്കറി കൃഷിയും നശിപ്പിക്കാൻ മുള്ളൻപന്നിയും മയിലുകളുമുണ്ട് .
തേക്കുതോട്, മൂർത്തമൺ, കോട്ടപ്പുറം, താഴെപൂച്ചക്കുളം, മേലെ പൂച്ചക്കുളം, തണ്ണിത്തോട്, മണ്ണീറ, മേക്കണ്ണം, എലിമുള്ളംപ്ലാക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടുമൃഗങ്ങൾ കർഷകരെ കണ്ണീര് കുടിപ്പിക്കുകയാണ്. ചേമ്പ്, ചേന, കപ്പ, വാഴ, റബർ, കുരുമുളക് കൊടി തുടങ്ങിയവ കാട്ടാനക്കൂട്ടങ്ങളും കാട്ടുപോത്തുകളും പന്നിക്കൂട്ടങ്ങളും നശിപ്പിക്കുന്നു. വിളവെടുക്കാറായ കുരുമുളക് വള്ളികളിൽ കുരങ്ങൻമാർ കയറിയിറങ്ങി നശിപ്പിക്കുന്നതും പതിവാണ്.
കർഷകരുടെ ആവശ്യം
1. വന്യമൃഗങ്ങളെ വനത്തിനുള്ളിൽ സംരക്ഷിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക.
2. വന്യമൃഗങ്ങൾ നശിപ്പിച്ച കൃഷിക്ക് നഷ്ടപരിഹാരം നൽകുക.
3. വന്യമൃഗ ആക്രമണത്തിന് ഇൻഷുറൻസ് ക്ലെയിംരീതിയിൽ നഷ്ടപരിഹാരം നൽകുക.
3. മൃഗങ്ങളെ കൃഷിയിടത്തിൽ നേരിടാനുള്ള അനുമതി നൽകുക,
4. പട്ടയഭൂമിയിൽ നട്ടുവളർത്തിയ മരം മുറിക്കാനുള്ള
അവകാശം കൃഷിക്കാർക്ക് നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |