തിരുവല്ല: മാർത്തോമ്മാ സഭയിൽ വികാരി ജനറൽമാരായി റവ.ഡോ. ഈശോ മാത്യു, റവ.കെ.വൈ.ജേക്കബ്, റവ.മാത്യു ജോൺ എന്നിവർ നിയോഗിതരായി. പ്രാർത്ഥനാ ഗായകസംഘത്തോടും സഭാ കൗൺസിൽ പ്രതിനിധികൾ, പട്ടക്കാർ എന്നിവരോടുമൊപ്പം നിയുക്ത വികാരിജനറൽമാർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിലേക്ക് പ്രവേശിച്ചു. തുടർന്ന് ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ കുർബ്ബാന ശുശ്രൂഷ ആരംഭിച്ചു. നിയോഗ ശുശ്രൂഷയ്ക്ക് സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു. തോമസ് മാർ തീമോഥെയോസ്, ഡോ.ഐസക് മാർ ഫിലക്‌സിനോസ്, ഡോ.എബ്രഹാം മാർ പൗലോസ്, ഡോ.ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ് എന്നീ എപ്പിസ്‌ക്കോപ്പാമാർ, സീനിയർ വികാരി ജനറാൾ റവ.ജോർജ് മാത്യു, സഭാ സെക്രട്ടറി റവ.സി.വി.സൈമൺ എന്നിവർ സഹകാർമ്മികരായി. കുർബ്ബാന മദ്ധ്യേ നിയോഗ ശുശ്രൂഷയ്ക്കും മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കും അപേക്ഷയ്ക്കുംശേഷം സ്ഥാനവസ്ത്രങ്ങൾ നൽകി. തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ സഭാ സെക്രട്ടറി റവ.സി.വി. സൈമൺ ആശംസാ പ്രസംഗം നടത്തി. വൈദിക ട്രസ്റ്റി മോൻസി കെ.ഫിലിപ്പ്, അത്മായ ട്രസ്റ്റി രാജൻ ജേക്കബ് എന്നിവർ പുതിയ വികാരി ജനറൽമാരെ ബൊക്കെ നൽകി സ്വീകരിച്ചു. വികാരി ജനറൽമാരായ റവ.ഡോ.ഡി. ഫിലിപ്പ്, റവ.കെ.എസ് മാത്യു, റവ.കെ.എം.മാമ്മൻ, സഭാകൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |