പത്തനംതിട്ട : യുക്രെയിനിലെ ഖാർകീവ് നഗരത്തിൽ കുടുങ്ങിയ മലയാളി മെഡിക്കൽ വിദ്യാർത്ഥികളിൽ പത്തനംതിട്ട സ്വദേശിയടക്കം ഏതാനും പേർ രക്ഷപെട്ടു. റഷ്യയുടെ ഷെല്ലാക്രമണത്തെ തുടർന്ന് കർണാടക സ്വദേശിയായ മെഡിക്കൽവിദ്യാർത്ഥി നവീൻ കൊല്ലപ്പെട്ടതിനെ തുടർന്ന് പരിഭ്രാന്തരായ വിദ്യർത്ഥികൾ ജീവൻ പണയംവച്ചാണ് ഖാർകീവ് വിട്ടതെന്നാണ് രക്ഷിതാക്കൾക്ക് ലഭിക്കുന്ന വിവരം. പത്തനംതിട്ട മേലെവെട്ടിപ്രം ഭാസ്കര ദീപത്തിൽ സി.ബി. സുരേഷ് കുമാറിന്റെ മകൻ ആദർശ് എസ്. ഭാസ്കറും രക്ഷപെട്ടവരുടെ കൂട്ടത്തിലുണ്ട്. ഖാർകീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാനവർഷ മെഡിക്കൽ വിദ്യർത്ഥിയാണ് ആദർശ്. കഴിഞ്ഞ ആഗസ്റ്റിലാണ് നാട്ടിൽ നിന്നുമടങ്ങിയത്.
ഖാർകീവിൽ കനത്ത പോരാട്ടം തുടരുകയാണ്. ബോംബിന്റെ ശബ്ദം എപ്പോഴും കേൾക്കാമെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഇന്ത്യൻ എംബസിയിൽ നിന്ന് ഒരു വിവരവും ലഭിക്കുന്നില്ല. ഖാർകീവിൽ നിന്ന് ട്രെയിൻ മാർഗം കീവിലെത്തിയവർ ലെവീവ് നഗരത്തിലേക്ക് പോകാനുള്ള ശ്രമത്തിലാണ്. ഇവിടെ നിന്ന് ഹംഗറിയിലേക്ക് അഞ്ഞൂറ് കിലോമീറ്ററോളം ദൂരമുണ്ട്. ഖാർകീവ് മുതൽ ഏകേദേശം 1500 കിലോമീറ്ററോളം യാത്ര ചെയ്തു വേണം സുരക്ഷിത സ്ഥാനത്ത് എത്താൻ. ഖാർകീവ് റെയിൽവേ സ്റ്റേഷനിൽ യുക്രെയിൻ പൗരൻമാരെയാണ് ആദ്യം ട്രെയിനുകളിൽ രക്ഷപെടുത്തുന്നത്. പിന്നീട് പെൺകുട്ടികളെ കയറ്റിവിട്ട ശേഷമാണ് ആൺകുട്ടികൾക്ക് പ്രവേശനം. ട്രെയിനിൽ കയറണമെങ്കിൽ പണം നൽകണം. വിദ്യാർത്ഥികൾ ട്രെയിനുളളിൽ തിക്കിത്തിരക്കിയാണ് യാത്ര. ഫോൺ സ്വിച്ച് ഒാഫ് ചെയ്യിക്കുന്നതു കാരണം മണിക്കൂറുകളോളം രക്ഷിതാക്കളെ ബന്ധപ്പെടാൻ കഴിയാത്ത സ്ഥിതിയാണ്.
ഖാർകീവിലെ ഫ്ളാറ്റുകളിലാണ് വിദ്യാർത്ഥികൾ താമസിച്ചിരുന്നത്. ആദർശിനൊപ്പം രണ്ട് മലയാളി വിദ്യാർത്ഥികൾ കൂടിയുണ്ട്. ഖാർകീവിൽ നിന്ന് റഷ്യൻ ബോർഡറിലേക്ക് 35 കിലോമീറ്റർ മാത്രമാണ് ദൂരമുള്ളത്. യുദ്ധം തുടങ്ങിയപ്പോൾ റഷ്യൻ അതിർത്തി തുറക്കുമെന്നും മോസ്കോയിലെത്തി വിമാനത്തിൽ ഇന്ത്യയിലേക്ക് മടങ്ങാമെന്നും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ, റഷ്യൻ അതിർത്തി തുറക്കാതിരുന്നതാണ് വിദ്യാർത്ഥികൾക്ക് പ്രതിസന്ധിയുണ്ടാക്കിയത്.
എസ്.എൻ.ഡി.പി യോഗം 86ാം നമ്പർ പത്തനംതിട്ട ശാഖ പ്രസിഡന്റായ സി.ബി. സുരേഷ്കുമാറിന്റെയും ദീപാ ഭാസ്കറിന്റെയും മകനാണ് ആദർശ്. ആദർശ് ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ കുടുങ്ങിയതറിഞ്ഞ് എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിൽ ബന്ധപ്പെട്ടിരുന്നു. നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈനും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാറും നോർക്ക, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളിൽ വിവരങ്ങൾ ധരിപ്പിച്ചിരുന്നു.
മെഡിക്കൽ വിദ്യാർത്ഥികൾ കുടുങ്ങിയത് ഖാർകീവ് നഗരത്തിൽ,
ഇന്ത്യൻ എംബസിയിൽ നിന്ന് ഒരു വിവരവും ലഭിക്കുന്നില്ല
സുരക്ഷിതയിടത്തേക്ക് കടക്കാൻ 1500 കിലോമീറ്ററോളം യാത്ര
റഷ്യൻ അതിർത്തി തുറക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |