പത്തനംതിട്ട : റഷ്യൻസേന ഷെൽ ആക്രമണം ശക്തമാക്കിയതോടെ ഖാർക്കീവിൽ നിന്ന് രക്ഷപ്പെടുക മാത്രമായിരുന്നു മാർഗം. ജീവൻ ഭയന്ന് ട്രെയിൻ കയറുമ്പോൾ രാത്രി 10 മണിയായി. പെട്ടന്നാണ് വലിയ ശബ്ദത്തോടെ ആകാശത്ത് പ്രകാശം കണ്ടത്. ആറ് വർഷം ജീവിച്ച നഗരം കൺമുമ്പിൽ ചാരമാകുന്നത് കാണേണ്ടിവരിക ദയനീയമായിരുന്നു. യുക്രെയിനിൽ നിന്ന് നാട്ടിൽ മടങ്ങിയെത്തിയ പത്തനംതിട്ട മേലെവെട്ടിപ്രം ഭാസ്കരദീപം വീട്ടിൽ ആദർശ് എസ്. ഭാസ്കറിന് ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല. ഒപ്പമുള്ള സുഹൃത്തുക്കളിൽ പലർക്കും ഇപ്പോഴും നാട്ടിലെത്താനാകാത്തതും ആദർശിനെ ദു:ഖിതനാക്കുന്നു.
കഴിഞ്ഞ 24ന് യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വരെ കോളേജിൽ ക്ലാസ് ഉണ്ടായിരുന്നു. അപ്പോഴൊന്നും സാഹചര്യം ഇത്രരൂക്ഷമാകുമെന്ന് കരുതിയിരുന്നില്ലെന്ന് ആദർശ് പറയുന്നു. യൂണിവേഴ്സിറ്റിയും അറിയിച്ചിരുന്നത് ഇത് സാധാരണമാണ് എന്നായിരുന്നു. കാര്യങ്ങൾ മാറിമറഞ്ഞത് വളരെവേഗമാണ്. ആദർശും റൂമിലുണ്ടായിരുന്ന മറ്റു രണ്ട് സുഹൃത്തുക്കളുമായാണ് യാത്ര തുടങ്ങിയത്. റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ അത് 12 പേരായി. ഖാർക്കീവിൽ ആദ്യമെത്തിയ ട്രെയിൻ നിറഞ്ഞതോടെ കയറാനായി ശ്രമിച്ച തന്നെ തള്ളിമാറ്റിയിരുന്നു. ശേഷം അടുത്ത ട്രെയിനിൽ ആണ് യാത്രതിരിച്ചത്. കൂടെയുള്ള സുഹൃത്തുക്കളായിരുന്നു കരുത്ത്. ചോപ്പിൽ നിന്ന് ഹംഗറി സഹോണി ബോർഡറിയിലെത്തിയത് ടാക്സിയിലാണ്. യുക്രെയിൻ സ്വദേശിയായ ഡ്രൈവർ ഷെല്ല് വീഴുമോയെന്ന് ഭയന്ന് ഇടയ്ക്കിടെ മുകളിലേക്ക് നോക്കിയാണ് ടാക്സി ഓടിച്ചത്. ട്രെയിനിൽ കയറുമ്പോൾ ഭക്ഷണസാധനങ്ങൾ ഒന്നും തന്നെ തങ്ങളുടെ കയ്യിൽ ഇല്ലായിരുന്നു. യുക്രെയിൻ സ്വദേശികളാണ് ഭക്ഷണം തന്നത്. അവരും ഇത്തരമൊരു ആക്രമം പ്രതീക്ഷിച്ചിരുന്നില്ല. ഫോണെല്ലാം ഓഫാക്കി ട്രെയിനിലെ ലൈറ്റുകളടക്കം അണച്ചായിരുന്നു യാത്രയെന്ന് ആദർശ് പറഞ്ഞു. ഇന്നലെ പുലർച്ചെ 2.30ന് ഡൽഹിയിൽ നിന്നുള്ള പ്രത്യേക ഫ്ലൈറ്റിൽ ആദർശ് നാട്ടിലെത്തി. എസ്.എൻ.ഡി.പി യോഗം 86-ാം നമ്പർ പത്തനംതിട്ട ശാഖാപ്രസിഡന്റ് സി.ബി.സുരേഷ് കുമാറിന്റെയും ദീപാഭാസ്കറിന്റെയും മകനാണ് ആദർശ്.
പത്തനംതിട്ട യൂണിയൻ സ്വീകരിച്ചു
എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ആദർശിനെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. സെക്രട്ടറി ഡി. അനിൽകുമാർ, യോഗം അസി.സെക്രട്ടറി ടി.പി.സുന്ദരേശൻ, കൗൺസിലർമാരായ എസ്.സജിനാഥ്, പി.കെ.പ്രസന്നകുമാർ, സി.പി.എം നോർത്ത് എൽ.സി സെക്രട്ടറി അബ്ദുൾ മനാഫ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |