കോന്നി : പുനലൂർ - മുവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാർ കോട്ടയംമുക്ക് വാഴവിത്ത് വിപണിയുടെ തലസ്ഥാനം ആണ്. 1989 മുതൽ വകയാറിലെ കർഷകർ തമിഴ്‌നാട്ടിലെ തക്കലയിൽ നിന്ന് വാഴവിത്തുകൾ എത്തിച്ചാണ് കൃഷി ആരംഭിച്ചത്. നെൽക്കൃഷി നഷ്ടമായപ്പോൾ കർഷകർ വാഴക്കൃഷിയിലേക്ക് തിരിയുകയായിരുന്നു. ഏക്കറുകൾ വരുന്ന പാടശേഖരങ്ങൾ വാഴത്തോട്ടമായപ്പോൾ കൂടുതലായി വിത്തുകൾ വേണ്ടിവന്നു. തമിഴ്‌നാട്ടിലെ മാർത്താണ്ഡം, തക്കല തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കൂടുതൽ വാഴ വിത്തുകൾ എത്തിത്തുടങ്ങി. ആവശ്യക്കാർ ഏറിയതോടെ വാഴവിത്തുകളുടെ വ്യാപാരവും തുടങ്ങി. ഇന്ന് ജില്ലയിലെ പ്രധാന വാഴവിത്ത് വ്യാപാര കേന്ദ്രമായി വകയാർ മാറി. തമിഴ്നാട്ടിലെ മേട്ടുപാളയം, തക്കല, അംബാസമുദ്രം, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നാണിവിടെ വിത്തുകളെത്തിക്കുന്നത്. രണ്ടുദിവസം കൂടുമ്പോൾ ആറ് ലോറി വാഴവിത്തുകളെങ്കിലും എത്തിച്ചേരും. ജില്ലയിലെ കർഷകർക്ക് പുറമെ കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കർഷകരും ഇവിടെയെത്താറുണ്ട്. പോള കരിഞ്ഞുണങ്ങിയാൽ കർഷകർ വാങ്ങാൻ മടിക്കും. പത്ത് കച്ചവടക്കാർ ഇവിടെ സജീവമാണ്. രാവിലെ മുതൽ വൈകിട്ടു വരെ വിപണിയുണ്ട്. സ്വന്തമായും പാട്ടത്തിനെടുത്ത സ്ഥലത്തും നിരവധി കർഷകരാണ് വകയാറിൽ വാഴ കൃഷി ചെയ്യുന്നത്. ഉത്പാദിപ്പിക്കുന്ന കുലകൾ സ്വാശ്രയ വിപണിയിലൂടെ വിറ്റഴിക്കുന്നതിനാൽ കർഷകർക്ക് ന്യായമായ വിലയും ലഭിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |