പത്തനംതിട്ട : ജില്ലയിൽ 12 മുതൽ 14 വയസ് വരെയുളള കുട്ടികൾക്ക് ഇന്ന് മുതൽ കൊവിഡ് വാക്‌സിൻ നൽകും. കോർബിവാക്‌സ് വാക്‌സിനാണ് നൽകുന്നത്. 34181 കുട്ടികളാണ് ഈ പ്രായപരിധിയിൽ വരുന്നത്. 2008 മാർച്ച് 15ന് ശേഷം ജനിച്ച കുട്ടികൾ, 2009 ൽ ജനിച്ച കുട്ടികൾ, വാക്‌സിൻ എടുക്കുന്ന ദിവസം 12 വയസ് പൂർത്തിയായ 2010 ൽ ജനിച്ച കുട്ടികൾ എന്നിവർക്കാണ് വാക്‌സിൻ നൽകുന്നത്. 12 വയസ് പൂർത്തിയായി എന്ന് രേഖകൾ നോക്കി വാക്‌സിനേറ്റർമാർ ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ കുത്തിവെപ്പ് എടുക്കാൻ പാടുളളൂ. കോർബിവാക്‌സ് നൽകാനായി എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
പ്രാരംഭ ഘട്ടത്തിൽ ജില്ലയിലെ മേജർ ആശുപത്രികളിലും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും ആഴ്ചയിൽ രണ്ടു ദിവസം (ചൊവ്വ, ശനി) 12 മുതൽ 14 വയസു പ്രായമുളള കുട്ടികൾക്ക് കോർബിവാക്‌സ് നൽകും. ഒന്നാംഡോസ് എടുത്ത് 28 ദിവസത്തിനുശേഷം രണ്ടാംഡോസും എടുക്കണം.
ഇന്ന് കോഴഞ്ചേരി ജില്ലാആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് വാക്‌സിനേഷന് സൗകര്യം ഒരുക്കിയിട്ടുളളത്.
60 കഴിഞ്ഞവർക്ക് കരുതൽ വാക്സിൻ ഇന്ന് മുതൽ
60 വയസിന് മുകളിലുളളവർക്ക് കരുതൽ ഡോസ് ഇന്നു മുതൽ നൽകും. രണ്ടാംഡോസ് എടുത്ത് ഒൻപത് മാസം കഴിഞ്ഞവർക്ക് കരുതൽ വാക്‌സിൻ എടുക്കാം. നേരത്തെ എടുത്ത വാക്‌സിൻ ആണ് നൽകുന്നത്. കൊവിഡ് ബാധിച്ചവർ മൂന്നു മാസത്തിനുശേഷം മാത്രം കരുതൽ ഡോസ് എടുത്താൽ മതിയെന്ന് ഡി.എം.ഒ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |