പ്രമാടം : ഒരിറ്റു വെള്ളമിറക്കി മരിക്കണമെന്നത് ഏതൊരു മനുഷ്യന്റേയും ആഗ്രഹമാണ്. എന്നാൽ ആ വെള്ളം തന്നെ മരണകാരണമാവുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള കത്തുന്ന വേനലും വെള്ളപ്പൊക്കവും ശുദ്ധജലത്തെ അപകടത്തിലാക്കുന്നു. പകർച്ചവ്യാധികൾ പതിവാകുമ്പോൾ കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കാൻ ഇപ്പോഴും നടപടിയില്ല. വേനൽമഴ ചിലയിടങ്ങളിൽ പെയ്യുന്നുണ്ടെങ്കിലും കുടിവെള്ളക്ഷാമത്തിന് അറുതിയായിട്ടില്ല. ഉറവിടം എവിടെയെന്ന് അറിയാതെ ടാങ്കറുകളിലും വലിയ ജാറുകളിലും ലഭിക്കുന്ന വെള്ളം കുടിക്കാൻ നിർബന്ധിതരാകുകയാണ് പലരും.
ഇത്തരം വെള്ളം സ്ഥിരമായി ഉപയോഗിക്കുന്നവരിൽ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളും കണ്ടുവരുന്നുണ്ട്.
തിരിച്ചറിയണം വ്യാജൻമാരെ
ഹോട്ടലുകളിലും തട്ടുകടകളിലും ശീതളപാനീയ കടകളിലും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നിലവിലുള്ള സംവിധാനം അപര്യാപ്തമാണെന്ന് ആരോഗ്യവകുപ്പുതന്നെ സമ്മതിക്കുന്നു. അംഗീകൃത കുപ്പിവെള്ള, സോഡാ നിർമ്മാണശാലകളിൽ മാത്രമാണ് പരിശോധനകളുള്ളത്. ജലസ്രോതസുകളിലെ ഉൾപ്പടെ പരിശോധനകൾ പ്രഹസനമാണ്. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ത്രിതലപഞ്ചായത്തുകളും ഇക്കാര്യത്തിൽ വേണ്ട ജാഗ്രത കാട്ടുന്നില്ല. ഈ അവസരം മുതലെടുത്ത് അനധികൃത കുടിവെള്ള വിതരണക്കാർ മലിനജലം വിറ്റ് കൊള്ളലാഭമുണ്ടാക്കുകയാണ്. നദികളിൽ നിന്നും കനാലുകളിൽ നിന്നും ശേഖരിക്കുന്ന വെള്ളം വേണ്ടത്ര പരിശോധന കൂടാതെയും ശുദ്ധീകരിക്കാതെയുമാണ് വിതരണം നടത്തുന്നത്. അടപ്പ് സീൽ ചെയ്യാത്ത കുപ്പിവെള്ളം വരെ വിപണിയിലുണ്ട്. കിട്ടുന്ന വെള്ളം വാങ്ങി ഉപയോഗിക്കാൻ ജനം നിർബന്ധിതരാകുന്നു.
തിളയ്ക്കുന്നില്ല 'തിളപ്പിച്ച' വെള്ളം
തട്ടുകടകളിലും വഴിയോര ലഘുഭക്ഷണ ശാലകളിലും നൽകുന്ന 'തിളപ്പിച്ചാറ്റിയ' വെള്ളം വിശ്വസിച്ചു കുടിക്കാനാവില്ല. തിളച്ച വെള്ളത്തിൽ അതിന്റെ ഇരട്ടി പച്ചവെള്ളം കലർത്തിയാണ് മിക്കയിടങ്ങളിലും നൽകുന്നത്. ഇതുമൂലം അണുക്കൾ നശിക്കുന്നില്ല. പലരും വഴിയോരത്തെയും മറ്റും കിണറുകളിൽ നിന്നും പൊതുടാപ്പുകളിൽ നിന്നും നേരിട്ട് വെള്ളം ശേഖരിക്കുകയാണ് പതിവ്. വെള്ളം മാത്രമല്ല, ഇതു ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങളും വൃത്തിയുള്ളതല്ല.
ജാഗ്രതപാലിക്കണം
കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ പടർന്നുപിടിക്കാൻ സാദ്ധ്യതയുള്ളതിനാൽ ശുദ്ധജലം മാത്രം ഉപയോഗിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും വ്യാജൻമാർക്കെതിരെ ജാഗ്രതവേണമെന്നും ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവിഭാഗവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |