പത്തനംതിട്ട : സാധാരണക്കാരന്റെ വയറ്റത്തടിച്ചുകൊണ്ട് വീണ്ടും ഇന്ധന വില വർദ്ധന. പാചകവാതകത്തിനും പെട്രോളിനും ഡീസലിനും വില വർദ്ധിച്ചു.
ഗാർഹിക സിലിണ്ടറിന് ഇന്നലെ 50 രൂപ കൂട്ടി. നിലവിൽ ജില്ലയിൽ സിലിണ്ടറിന്റെ വില 960 രൂപയായി. വണ്ടിക്കൂലി കൂടി നൽകുമ്പോൾ ഗ്യാസ് വീട്ടിലെത്തണമെങ്കിൽ 1000 ൽ അധികം രൂപ നൽകേണ്ടിവരും.
137 ദിവസങ്ങൾക്ക് ശേഷമാണ് വില കൂടുന്നത്. 2021 ഒക്ടോബറിലാണ് അവസാനമായി വില കൂടിയത്. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് വില വർദ്ധിച്ചിരിക്കുന്നത്. മുമ്പ് വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് വില കൂടിയിരുന്നു. പെട്രോൺ, ഡീസൽ വില ജനങ്ങളുടെ ഉറക്കം കെടുത്തിയിരിക്കുമ്പോഴാണ് പാചക വാതകത്തിന്റെയും വില വർദ്ധിക്കുന്നത്. ഇന്ധനങ്ങളുടെയെല്ലാം വില ക്രമാതീതമായി ഉയർന്നാൽ തൽഫലമായി മറ്റ് സാധനങ്ങളുടെയെല്ലാം വില വർദ്ധിക്കും.
വീട്ടമ്മമാർ പറയുന്നത്
വരാൻ പോകുന്ന വലിയ വിലവർദ്ധനയുടെ സൂചനയാണിതെന്നാണ് വീട്ടമ്മമാരുടെ ആശങ്ക. ഇപ്പോൾ മിക്ക വീട്ടിലും ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്നവരാണ്. കുട്ടികൾ രാവിലെ സ്കൂളിലും പോകുന്നു. ഓഫീസ് ജോലി മാത്രമല്ല കൂലിവേലയ്ക്കാണേലും മറ്റുജോലികൾക്കാണേലും കുടുംബാംഗങ്ങൾക്ക് രാവിലെയുള്ള ഭക്ഷണം തയ്യാറാക്കുന്നതിൽ ഗ്യാസ് സിലിണ്ടറിന് പ്രധാന പങ്കുണ്ട്. വീട്ടുജോലി വേഗത്തിൽ ചെയ്യണമെങ്കിൽ ഗ്യാസ് സിലിണ്ടർ കൂടിയേ തീരു. ഇപ്പോൾ വിറകിനും ഒരു കെട്ടിന് നൂറ് രൂപയാണ്. ഫ്ലാറ്റിൽ താമസിക്കുന്നവർക്കും പാചകവാതകം മാത്രമാണ് ആശ്രയം.
പെട്രോൾ വില : 105.30 രൂപ, (കൂടിയത് 87 പൈസ)
ഡീസൽ വില : 92.51 രൂപ, (കൂടിയത് 85 പൈസ)
പെട്രോൾ , ഡീസൽ വില വർദ്ധിച്ചതോടെ ജില്ലയിൽ ഓട്ടോ ടാക്സി നിരക്കും വർദ്ധിപ്പിച്ചേക്കും. ഇന്നലെ പത്ത് രൂപ കൂട്ടിയാണ് വാഹനങ്ങൾ അധികവും സർവീസ് നടത്തിയത്. ഓട്ടോറിക്ഷകൾ മിനിമം ചാർജായി അമ്പത് രൂപയാണ് ഇൗടാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |