കോന്നി; കലഞ്ഞൂർ പഞ്ചായത്തിലെ കള്ളിപ്പാറ കേന്ദ്രീകരിച്ച് ഗ്രാമീണ വിനോദ സഞ്ചാര പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ കള്ളിപ്പാറ പേര് സൂചിപ്പിക്കുന്നതുപോലെ കള്ളിച്ചെടികളുടെ ആവാസകേന്ദ്രം കൂടിയാണ്. ഇതിന്റെ പരിസരത്തുള്ള സ്ഥലങ്ങളിൽനിന്നുള്ള സായാഹ്നകാഴ്ച്ചകൾ ഏറെ മനോഹരമാണ്. പക്ഷേ ഖനനം കൊണ്ടും മനുഷ്യന്റെ ഇടപെടൽ കൊണ്ടും കള്ളിപ്പാറയുടെ പഴയ പ്രതാപം ഇല്ലാതാവുകയാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത് , സമീക്ഷ സാംസ്‌കാരിക വേദി എന്നിവയുടെ നേതൃത്വത്തിൽ കള്ളിപ്പാറയുടെ വിനോദ സഞ്ചാര സാദ്ധ്യതകൾ സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് കലഞ്ഞൂർ ഗ്രാമപഞ്ചായത്തിന് സമർപ്പിച്ചിരുന്നു. പഞ്ചായത്ത് ഡി.പി.ആർ തയ്യാറാക്കി ടുറിസം വകുപ്പിന് നൽകിയാൽ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിക്കാൻ കഴിയും. ബാക്കിത്തുക പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് കണ്ടെത്താൻ കഴിയും. കലഞ്ഞൂർ പഞ്ചായത്തിലെ ഒൻപതാം വാർഡിലെ ഗ്രാമസഭയിലും വിഷയം ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പഞ്ചായത്തിന്റെ ഇത്തവണത്തെ ബഡ്ജറ്റിലും ഇത് പരാമർശിച്ചിട്ടില്ല.
കള്ളിപ്പാറയിൽ നടപ്പാക്കാവുന്നത്
സഞ്ചാരികളുടെ സുരക്ഷയ്ക്കായി പടികൾ നിർമ്മിക്കുക, പഞ്ചായത്ത് റോഡിൽ നിന്ന് നടപ്പാത നിർമ്മിക്കുക, സന്ദർശകർക്കായി വിശ്രമമുറികൾ നിർമ്മിക്കുക, തണൽമരങ്ങൾ വച്ചുപിടിപ്പിക്കുക, ഏറുമാടങ്ങൾ, മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ എന്നിവ സ്ഥാപിക്കുക, മഴക്കാല വിനോദ സംവിധാനങ്ങൾ ഏർപ്പെടുത്തുക, നക്ഷത്ര നിരീക്ഷണം, പട്ടംപറത്തൽ എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക, വില്ലുവണ്ടിയിൽ കള്ളിപ്പാറയിലേക്ക് സഞ്ചാരികളെ കൊണ്ടുപോവുക, വൈകുന്നേരങ്ങളിൽ പാറയുടെ മുകളിൽ നാടൻ കലകൾ അവതരിപ്പിക്കുക എന്നിവ പദ്ധതിയിൽ വിഭാവനം ചെയ്യുന്നുണ്ട്. ഇതിലൂടെ ടുറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനും, പ്രദേശവാസികൾക്ക് തൊഴിൽ നൽകാനും കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |