അടൂർ : ശക്തമായ മഴപെയ്താൽ കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം വെള്ളത്തിലാകും. ജലനിർഗമനത്തിനുള്ള മാർഗം അടഞ്ഞതോടെയാണ് മഴക്കാലം ഡിപ്പോയ്ക്കും ജീവനക്കാർക്കും ഭീഷണിയായി മാറുന്നത്. ഡിപ്പോയിലേക്ക് ഒഴുകിയെത്തുന്ന മഴവെള്ളം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലൂടെയായിരുന്നു വലിയതോട്ടിലേക്ക് ഒഴുക്കിവിട്ടിരുന്നത്. ഇൗ മാർഗം അടച്ച് മതിൽകെട്ടിയതോടെ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടു. ഇതിനെ തുടർന്നാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ വേനൽമഴയിൽ ഡിപ്പോയിലെ ആദ്യകാല വർക്ക് ഷോപ്പിലും പരിസരത്തുമായി വെള്ളക്കെട്ട് രൂപപ്പെട്ടത്. മെക്കാനിക്കൽ ജീവനക്കാരുടെ വിശ്രമമുറി, ടയറുകൾ സൂക്ഷിക്കുന്നയിടം, ഡിപ്പോയിലെ ഇലക്ട്രിക്കൽ വിഭാഗത്തിന്റെ പവർ യൂണിറ്റ്, പെയിന്റുകൾ സൂക്ഷിക്കുന്നയിടം എന്നിവ ആദ്യകാല വർക്ക് ഷോപ്പിനോട് ചേർന്നുള്ള മുറിയിലാണ്. ഇതിനുള്ളിൽ കഴിഞ്ഞ ദിവസം മലിനജലം കയറിയതോടെ പരിസരമാകെ ചെളിക്കുണ്ടായി. ചെളിയിൽ ചവിട്ടിനിന്നുവേണം ജീവനക്കാർക്ക് ജോലി ചെയ്യാൻ. ജില്ലയിലെ ഡിപ്പോകളിലെ മെക്കാനിക്കൽ വിഭാഗം ഏകോപിപ്പിച്ച് ജില്ലാതല വർക്ക്ഷോപ്പ് ആക്കി മാറ്റിയതോടെ പത്തനംതിട്ടയ്ക്ക് പുറമേ ഒരുവിഭാഗം അടൂർ ഡിപ്പോയിലാണ് പ്രവർത്തിക്കുന്നത്. ഇതോടെ ഇൗവിഭാഗത്തിലെ ജീവനക്കാരുടെ എണ്ണവും വർദ്ധിച്ചു. ഡിപ്പോയിലേക്ക് ഒഴുകിയെത്തുന്ന മഴവെള്ളം പുറന്തള്ളുന്നതിന് ശാശ്വത നടപടി വേണമെന്ന ആവശ്യം വർഷങ്ങളായുള്ളതാണ്. കാലവർഷം ശക്തമാകുന്നതിന് മുൻപ് ഇക്കാര്യത്തിൽ സത്വര നടപടി ഉണ്ടായില്ലെങ്കിൽ ഡീസൽ പമ്പ്, മെക്കാനിക്കൽ വിഭാഗം തുടങ്ങിയ ഇടമെല്ലാം വെള്ളത്തിലാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |