പന്തളം : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും കരിങ്ങാലി പാടശേഖരത്തിൽ വലിയ കൃഷിനാശം. 100 കണക്കിന് ഏക്കറിലെ നെൽകൃഷി നശിച്ചു. പൂഴിക്കാട് ചിറമുടി ഏലായിലെ കുടശ്ശനാട് കണ്ണന്റെ 50 ഏക്കറിലെ കൊയ്യാൻ പാകമായ നെല്ലും ശാസ്താംവയലിലെ 25 ഏക്കറിലെ എള്ളും നശിച്ചു. മുടിയൂർക്കോണം ചിറ്റിലപ്പാടം, മുപ്പത്തിഇടയിലെ കൊല്ല, നെല്ലിക്കൽ, ഇൗയാം കോട്, വാളകത്തിനാൽ, മണത്തറ വലിയ കൊല്ല എന്നിവിടങ്ങളിലെ കൊയ്യാൻ പാകമായതും വിളഞ്ഞതുമായ 150 ഏക്കറിലെ കൃഷിയും കാറ്റിലും മഴയിലും നശിച്ചിട്ടുണ്ട്. തുമ്പമൺ വിജയപുരം, മാവര എന്നീ പാടശേഖരങ്ങളിലെയും സുരേന്ദ്രൻ, സുരേഷ്, ജയകുമാർ, വാസു എന്നിവരുൾപ്പെടുന്ന കർഷകരുടെ 57 ഏക്കറിലെയും പന്തളം തെക്കേക്കര പഞ്ചായത്തിലെയും പന്തളം നഗരസഭ, തുമ്പമൺ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മാവരപാടത്തിൽ വരിക്കോലിൽ മോഹനൻപിള്ള, രവീന്ദ്രൻ നായർ, അപ്പുകുട്ടൻ നായർ, വാസുപിള്ള, വിജയനാഥക്കുറുപ്പ് , എൻ.നാരായണക്കുറുപ്പ് , രാജേന്ദ്രക്കുറുപ്പ് , ഗോപാലക്കുറുപ്പ്, നാരായണക്കുറുപ്പ് , ശോഭനകുമാരി, സരസ്വതി കുഞ്ഞമ്മ ഹരികുമാർ, സരസ്വതിയമ്മ, രാജേഷ് കുമാർ, ഗോപകുമാർ എന്നി വരുടെ നേതൃത്വത്തിൽ കൃഷി ചെയ്ത 126 ഏക്കറോളം പുഞ്ചയിലെ കൃഷിയുമാണ് നശിച്ചത്. ഉമ ,ജ്യോതി ഇനങ്ങളിൽ പെട്ട വിത്തായിരുന്നു ഇവിടെ വിതച്ചത്. നല്ല വിളവായിരുന്നങ്കിലും ഒരു മണി നെല്ല് പോലും കൊയ്തെടുക്കാൻ കഴിഞ്ഞില്ല. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്. കഴിഞ്ഞവർഷം 15 ഏക്കറിൽ വിതച്ച വിത്ത് 20 ദിവസം കഴിഞ്ഞപ്പോൾ മഴയും വെള്ളപ്പൊക്കവും കാരണം നഷ്ടമായി. ഇൻഷുറൻസ് ഉണ്ടായിരുന്നങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ല. പാട്ടത്തിന് പാടങ്ങൾ എടുത്തും പലിശയ്ക്ക് പണം കടംവാങ്ങിയും കൃഷി ചെയ്ത കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |