ചെങ്ങന്നൂർ: ഒരാഴ്ചയായി പെയ്യുന്ന കനത്ത വേനൽ മഴയിൽ ചെങ്ങന്നൂരിലെ മിക്കപാടശേഖരങ്ങളും വെള്ളത്തിലായി. വിളവെടുക്കാറായ നെല്ല് കൊയ്തെടുക്കാനാവാതെ ആശങ്കയിലാണ് കർഷകർ. വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാതെ കെട്ടിക്കിടന്നാണ് നെൽച്ചെടികൾ നശിക്കുന്നത്. . കൃഷിനാശം ഒഴിവാക്കാനായി ചില കർഷകർ പമ്പ് ഉപയോഗിച്ച് വെള്ളം തിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം മൂലം വിജയിച്ചില്ല. കൊയ്ത്തു നടക്കുന്നിടത്തും പ്രശ്നങ്ങളുണ്ട്. പലയിടത്തും കൊയ്ത്തു യന്ത്രം ചെളിയിൽ താഴുന്നതിനാൽ ഒന്നര മണിക്കൂറിൽ ഒരേക്കർ കൊയ്യേണ്ട സ്ഥാനത്ത് നാല് മണിക്കൂർ വരെ സമയമെടുക്കുന്നു.ഇതുമൂലം യന്ത്ര വാടക ഇനത്തിലടക്കം ചെലവ് വർദ്ധിക്കുകയാണ്. ഒരാഴ്ചയ്ക്കകം കൊയ്ത്തു നടത്തേണ്ട പാടശേഖരങ്ങളാണ് വെള്ളത്തിലായവയിൽ മിക്കവയും.
മുളക്കുഴ പഞ്ചായത്ത് പത്താം വാർഡ് ചാങ്ങപ്പാടത്തിലെ 70 ഏക്കറിലെ നെൽകൃഷി പൂർണമായും നശിച്ചു. കൊയ്യാറായ മറ്റു ഭാഗങ്ങളിലെ നെല്ലും വീണ് കിളിർത്തുതുടങ്ങി. കർഷകർക്ക് വിള ഇൻഷുറൻസ് ഉൾപ്പെടെ സർക്കാർ ധനസഹായം ഉടൻ നൽകാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വാർഡംഗം പ്രമോദ് കാരയ്ക്കാട് കൃഷി ഓഫീസർക്കു കത്തുനൽകി. . എട്ടു വർഷം മുൻപ് കൃഷി പുനരാരംഭിച്ച ചെറിയനാട് പാമ്പനം പാടശേഖരത്തിൽ 78 ഏക്കറാണ് വെള്ളത്തിലായത്. പാടശേഖരത്തിൽ നിന്നും വെണ്മണി വടക്ക്, ആലാ തെക്ക് ഭാഗങ്ങളിൽ നിന്നും വെള്ളം പാടശേഖരത്തെ ചാലിലൂടെ കരിപ്പുറം പുഞ്ച വഴി അച്ചൻകോവിലാറ്റിലേക്ക് ഒഴുകുകയാണു പതിവ്. എന്നാൽ ചാൽ പലയിടത്തും നികന്നതുമൂലം വെള്ളം ഫലപ്രദമായി ഒഴുകുന്നില്ലെന്ന് കർഷകർ പറയുന്നു. ചാലിന് ആഴംകൂട്ടണമെന്നാണ് കർഷകരുടെ ആവശ്യം. പുലിയൂർ വടപുറം പാടശേഖരത്തിലെ കൊയ്ത്തും പ്രതിസന്ധിയിലായി. കാറ്റിലും മഴയിലും പാടത്ത് വീണുകിടക്കുന്ന നെല്ല് യന്ത്രമുപയോഗിച്ച് കൊയ്തെടുക്കാൻ കഴിയുന്നില്ല. വീണു കിടക്കുന്ന നെല്ല് അഴുകുന്നതുമൂലം വൈക്കോലും പാഴാകും. വായ്പയെടുത്തു കൃഷിയിറക്കിയ കർഷകരിൽ പലരും ഏറെ ബുദ്ധിമുട്ടിലാണ്.
-------------------
താലൂക്കിൽ 1000 ഹെക്ടറിൽ കൃഷിനാശം
-------------------
ചെറിയനാട് പൂമാട്ടിൽ പാടശേഖത്തിൽ കൃഷി ചെയ്ത 80 ഏക്കറിലെയും നെൽച്ചെടികൾ വെള്ളം കയറി നശിച്ചു. വെണ്മണി ഭാഗത്തു നിന്നുള്ള വെള്ളം ഷട്ടറില്ലാത്തതു മൂലം പാടശേഖരത്തിലേക്ക് ഒഴുകിയെത്തുന്നത് തടയാൻ കഴിയാത്തതാണ് ഇവിടെ പ്രശ്നം,.
ശ്രീകുമാർ
സെക്രട്ടറി, പാടശേഖരസമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |