കോന്നി : 1982 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പി.ജെ.തോമസിന് വോട്ടുതേടി പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കോന്നിയിൽ എത്തിയത് മലയോരനിവാസികൾ ഇന്നുംഓർക്കുന്നു. കോന്നി കണ്ട ഏറ്റവും വലിയ ജനാവലിയാണ് അന്ന് കൊയ്ത്തുകഴിഞ്ഞ മഠത്തിൽകാവ് ക്ഷേത്രത്തിന്റെ സമീപത്തെ വയലിലും പരിസരപ്രദേശങ്ങളിലും തടിച്ചു കൂടിയത്. ചൈനാമുക്ക് ഗുരുമന്ദിരം പടിയിൽനിന്ന് ക്ഷേത്രത്തിലേക്കുള്ള വഴിയോട് ചേർന്നാണ് സ്റ്റേജ് നിർമിച്ചത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മൈതാനിയിൽ ഹെലികോപ്ടറിൽ ഇറങ്ങിയ ഇന്ദിരാഗാന്ധി അവിടെനിന്നു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കുമ്പഴ - ഇളകൊള്ളൂർ റോഡ് വഴിയാണ് സമ്മേളനസ്ഥലത്ത് എത്തിയത്. റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡ് കെട്ടി തിരിച്ചിരുന്നു. ആൾക്കൂട്ടവും ജനങ്ങളുടെ ആവേശവും കണ്ടപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയം പലരും ഉറപ്പിച്ചു. സി.പി.എമ്മിലെ വി.എസ്.ചന്ദ്രശേഖരൻ പിള്ളയായിരുന്നു എതിരാളി. സമ്മേളനവേദി ഒരുക്കിയിരുന്നത് ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ ചൈനാമുക്കിന് സമീപത്തായിരുന്നത് പൊലീസിനേയും ആശങ്കയിലാക്കി. ചൈനാമുക്കിൽ വിക്ടറി കോളേജിന് സമീപത്തു ചെങ്കൊടികൾകൊണ്ട് അലങ്കരിച്ചിരുന്നു. ഇന്ദിരാഗാന്ധി പ്രസംഗിച്ച വേദിയുടെ എതിർവശത്തുള്ള കാഞ്ഞിക്കുളത്തുപാറയിൽ സി.പി.എമ്മിന്റെ ചിഹ്നം പ്രവർത്തകർ വരച്ചുവെച്ചു. ഇത് വേദിയിലിരിക്കുന്നവർക്ക് ദൂരെ വൃക്തമായി കാണുന്ന രീതിയിലായിരുന്നു. ഇന്ദിരാഗാന്ധി വേദിയിലേക്ക് കടന്നുവന്നപ്പോൾ ചൈനാമുക്കിൽ ഇടതുപക്ഷ പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി അണിനിരന്നു. ഇവരുടെ നേരേ പാഞ്ഞടുത്ത വൻ പൊലീസ് സംഘം ലാത്തിച്ചാർജ് നടത്തി. ലാത്തിച്ചാർജിനെ തുടർന്ന് പ്രധാമന്ത്രിയെ കാണാനെത്തിയ ജനം ചിതറിയോടി, പലരും നിലത്തുവീണു. പലർക്കും ആൾക്കൂട്ടത്തിന്റെ ചവിട്ടേറ്റു. മഠത്തിൽകാവ് വയൽ ഉത്സവം കഴിഞ്ഞ പൂരപ്പറമ്പുപോലെയായി. പിറ്റേ ദിവസം സ്ഥലത്തെത്തിയ പലരും കണ്ടത് ചിതറിയോടിയവരുടെ ചെരുപ്പുകളുടെ കൂമ്പാരമായിരുന്നു. ഇന്ദിരാഗാന്ധിയുടെ പ്രസംഗം സി.എം.സ്റ്റീഫനാണ് മലയാളത്തിലേക്ക് തർജ്ജിമ ചെയ്തത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വപ്പോൾ എൽ.ഡി.എഫ്. സ്ഥാനാർത്ഥി വി.എസ്.ചന്ദ്രശേഖരൻ പിള്ള ജയിച്ചു. എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ ജയം ആഘോഷിച്ച പ്രവർത്തകരുടെ പ്രധാന മുദ്രാവാക്യം ''ഇന്ദിര വന്നു പറഞ്ഞിട്ടും കോന്നിയിൽ പൊട്ടിയ കോൺഗ്രസേ... എന്നായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |