കാലിത്തീറ്റയ്ക്ക് തീവില, കർഷകരെ സഹായിക്കാൻ നടപയില്ല
പത്തനംതിട്ട: ഒാരോ തവണയും പാൽ വില കൂട്ടുമ്പോൾ ഒരു വിഹിതം ക്ഷീര കർഷകർക്കും നൽകാറുണ്ട് മിൽമ. . എന്നാൽ, ഇങ്ങനെ വിലകൂട്ടി കിട്ടുന്നതുകൊണ്ട് തങ്ങൾക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. കാലിത്തീറ്റയ്ക്ക് അടിക്കടിയുണ്ടാകുന്ന വർദ്ധനയാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്. ജേഴ്സിപ്പിണ്ണാക്കിന്റെയും വില കുതിച്ചുകയറി. രണ്ടിനും വില നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലേ പിടിച്ചുനിൽക്കാനാകു. ഇല്ലെങ്കിൽ പശുക്കളെ വിറ്റ് മറ്റ് തൊഴിലുകളിലേക്ക് പോകേണ്ട സ്ഥിതിയാണ്.
50 കിലോയുടെ ഒരുചാക്ക് കാലിത്തീറ്റയ്ക്ക് കഴിഞ്ഞമാസം 1420 രൂപയായിരുന്നു വില. ആറ് മാസത്തിനുള്ളിൽ 100രൂപയുടെ വർദ്ധനവാണുണ്ടായത്. ഇതോടൊപ്പം ജേഴ്സിപ്പിണ്ണാക്കിനും കച്ചിക്കും വില ഉയർന്നു. ജേഴ്സിപ്പിണ്ണാക്കിനും ആറുമാസത്തിനിടെ 100 രൂപ കൂടി. ഇപ്പോൾ 1400 രൂപ. വേനൽമഴയിൽ കച്ചി നനഞ്ഞ് കുതിർന്നപ്പോൾ ക്ഷാമം നേരിട്ടു. പിന്നീട് വിപണയിൽ എത്തിയപ്പോൾ പലയിടത്തും പല വിലയായി.
കർഷകരിൽനിന്ന് വാങ്ങുന്ന ഒരുലിറ്റർ പാലിന് ക്ഷീര സഹകരണസംഘം 35 മുതൽ 40 രൂപ വരെയാണ് നൽകുന്നത്. ഇത് ഉത്പാദനച്ചെലവിനുപോലും തികയില്ല. ഉത്പാദനച്ചെലവ് കൂടുന്നതനുസരിച്ച് പാലിന് കർഷകന് ലഭിക്കുന്ന വിലയും കൂടണം.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ക്ഷീര കർഷകരെ താെഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനമുണ്ടായിരുന്നു. എന്നാൽ നടപടികളൊന്നുമുണ്ടായില്ല. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ കൂടുതൽ ആളുകൾ ഇൗ മേഖലയിൽ എത്തുമെന്ന് കർഷകർ പറയുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ക്ഷീര സംഘങ്ങളിൽ പാലളക്കുന്ന കർഷകന് നൂറ് തൊഴിൽ ദിനങ്ങൾക്ക് ആനുപാതികമായ തുക ലഭിക്കുമായിരുന്നു.
" കാലിത്തീറ്റയ്ക്കും പിണ്ണാക്കിനും വിലയേറുകയാണ്. ക്ഷീര മേഖലയിൽ നിലനിൽക്കാൻ പ്രയാസമാണ്.
ഭാസ്കരൻ, ക്ഷീര കർഷകൻ കടമ്പനാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |