പത്തനംതിട്ട : കനത്ത മഴയെയും അവഗണിച്ച് എന്റെ കേരളം പ്രദർശന വിപണന മേളയുടെ രണ്ടാംദിനവും സജീവമായി. വെർച്വൽ റിയാലിറ്റിയും ടെക്‌നോ ഡെമോയും യുവതലമുറയെയാണ് കൂടുതലായി ആകർഷിക്കുന്നത്. കാർഷിക വികസന വകുപ്പിന് കീഴിൽ പ്രദർശന സ്റ്റാളുകൾക്ക് പുറമേ കാർഷിക ഉത്പന്നങ്ങളുടെ ഔട്ട്‌ഡോർ ഡിസ്‌പ്ലേയും കാഴ്ചക്കാരെ ആകർഷിക്കുന്നുണ്ട്. മൃഗസംരക്ഷണവകുപ്പിന്റെ സ്റ്റാളുകളും സന്ദർശകരിൽ കൗതുകമുണർത്തുന്നുണ്ട്. മയിലിന്റെ മുട്ടമുതൽ ഒട്ടകപക്ഷിയുടെ മുട്ടവരെ ഇവിടെ കാണാം.
ജി.എസ്.ടി, അക്ഷയ, ബി.എസ്.എൻ.എൽ, വനിതാശിശുവികസന വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളും ഇവിടെ ലഭിക്കുന്നുണ്ട്. പുതിയ ആധാർ കാർഡുകൾക്ക് അപേക്ഷിക്കാനുള്ള അവസരവും ലഭ്യമാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമസഹായവും കൗൺസലിംഗും നൽകുന്ന സ്റ്റാളിലും കൂടുതൽ സന്ദർശകർ വിവരങ്ങൾതേടി എത്തുന്നുണ്ട്. കുടുംബശ്രീയുടെ കരകൗശല വിൽപന ശാലകളും ഫുഡ് സ്റ്റാളും സജീവമായി.
ഇന്നലെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ തുടങ്ങിയ പ്രമുഖർ പ്രദർശനം നോക്കിക്കണ്ടു.
മലയാളത്തിനും ഒരു സ്റ്റാൾ
മലയാള സാഹിത്യ ലോകത്തിന് എന്നും അഭിമാനം ആകുന്ന സാഹിത്യകാരന്മാരുടെ ചിത്രങ്ങളും അവരുടെ സൃഷ്ടികളുടെ ചിത്രങ്ങളും ഈ പവലിയനിൽ ആലേഖനം ചെയ്തിരിക്കുന്നു. പ്രാചീന ആധുനിക കവിത്രയങ്ങളുടെ പേര് വിവരങ്ങളും പുതുതലമുറയിലെ സാഹിത്യകാരന്മാരുടെ കഥാ സൃഷ്ടികളുടെ വിവരങ്ങളും ഇവിടെ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |